ഹരാരെ: സൈനിക കസ്റ്റഡിയിലായിരുന്ന സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെ ഇന്നലെ തലസ്ഥാനമായ ഹരാരെയിലെ ഒാപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റിയുടെ ചാൻസിലറാണു 93കാരനായ മുഗാബെ.
മുഗാബെയെയും ഭാര്യ ഗ്രേസിനെയും സൈന്യം തടങ്കലിലാക്കിയശേഷം അദ്ദേഹം ആദ്യമായാണു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. മുഗാബെയുടെ രാജിക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണു റിപ്പോർട്ട്. കുറേനാൾകൂടി അധികാരത്തിൽ തുടരണമെന്നാണു മുഗാബെയുടെ ആഗ്രഹം. എന്നാൽ 37 വർഷത്തെ ഏകാധിപത്യം അവസാനിപ്പിച്ചു മുഗാബെ അധികാരമൊഴിയണമെന്നു സൈന്യവും പ്രതിപക്ഷവും ആവശ്യപ്പെടുന്നു. കമാൻഡർ ഇൻ ചീഫ് മുഗാബെയുമായി സംഭാഷണം നടത്തുകയാണെന്നും അതിന്റെ ഫലം ജനങ്ങളെ അറിയിക്കുമെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ഗ്രേസ് മുഗാബെ അധികാരം പിടിക്കുമെന്ന ഭീതി മൂലമാണു സൈന്യം മുഗാബയെ പുറത്താക്കാൻ തിടുക്കം കൂട്ടുന്നത്. ഇന്നലത്തെ ബിരുദദാനച്ചടങ്ങിൽ ഗ്രേസ് സംബന്ധിച്ചില്ല. ഹരാരെയിൽ സൈനിക വാഹനങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്. ഇന്നലത്തെ പല പത്രങ്ങളും മുഗാബെ യുഗം അവസാനിച്ചു, പുതുയുഗപ്പിറവി തുടങ്ങിയ തലക്കെട്ടുകളോടെയാണു പുറത്തിറങ്ങിയത്.
റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
11:50 PM Nov 17, 2017 | Deepika.com