റിയാദ്: അഴിമതിവിരുദ്ധ അന്വേഷണത്തിൽ തടവിലാക്കിയ രാജകുടുംബാംഗങ്ങളും ബിസിനസുകാരും അടക്കമുള്ള ഉന്നതരെ പണം വാങ്ങി വിട്ടയയ്ക്കാനുള്ള നീക്കം സൗദി അറേബ്യയിൽ നടക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ ചിലരുമായി ഭരണകൂടം ധാരണകളുണ്ടാക്കിയെന്നും റിപ്പോർട്ടുണ്ട്.
കാബിനറ്റ് മന്ത്രിമാരും ബിസിനസുകാരുമൊക്കെയാണ് റിയാദിലെ റിറ്റ്സ് ഹോട്ടലിൽ തടവിലാക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സന്പന്നരിൽപ്പെടുന്ന അൽവാലിദ് രാജകുമാരൻ, മുഹമ്മദ് അൽ അമൗദി, സലേ കമൽ തുടങ്ങിവർ ഇതിൽ ഉൾപ്പെടുന്നു.
പണമോ, ഓഹരികളോ വാങ്ങിയശേഷം സ്വതന്ത്രരാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒരു ബിസിനസുകാരന്റെ അക്കൗണ്ടിൽനിന്ന് കോടിക്കണക്കിനു റിയാൽ പിൻവലിക്കപ്പെട്ടതായും മറ്റൊരു ബിസിനസുകാരൻ 400 കോടി റിയാലിന്റെ ഓഹരി കൈമാറാൻ സമ്മതിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
എല്ലാവരും ചേർന്ന് അനധികൃതമായി 10,000 കോടി ഡോളർ സന്പാദിച്ചുവെന്നാണ് സൗദി ഭരണകൂടം കണക്കുകൂട്ടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് 208 പേരെ ചോദ്യം ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധികാരം ഉറപ്പിക്കാൻകൂടി ലക്ഷ്യമിട്ടാണ് അഴിമതിവിരുദ്ധ അന്വേഷണം.
സൗദിയിൽ തടവിലിട്ടവരെ പണം വാങ്ങി വിട്ടയയ്ക്കാൻ നീക്കം
11:50 PM Nov 17, 2017 | Deepika.com