വാഷിംഗ്ടൺ ഡിസി: എച്ച്1 ബി വീസയുള്ളവരുടെ മിനിമം ശന്പളം ഗണ്യമായി വർധിപ്പിക്കാനും മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വിഭാവനം ചെയ്യുന്ന ബിൽ യുഎസ് കോൺഗ്രസിന്റെ ഹൗസ് ജൂഡീഷറി കമ്മിറ്റി അംഗീകരിച്ചു.
അമേരിക്കക്കാർക്കു തൊഴിലവസരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബിൽ ഇന്ത്യൻ ഐടി പ്രഫഷണലുകൾക്കും സോഫ്റ്റ് വെയർ കന്പനികൾക്കും ദോഷം ചെയ്യും. ബില്ലിലെ നിർദേശ പ്രകാരം കുറഞ്ഞ ശന്പളം 60,000 ഡോളറിൽനിന്ന് 90,000 ആക്കി ഉയർത്തും. കന്പനികൾ ഇന്ത്യയിൽനിന്നടക്കമുള്ള പ്രഫഷണലുകളെ കുറഞ്ഞ വേതനത്തിൽ നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഇങ്ങനെ ഒരു വ്യവസ്ഥ.
അമേരിക്കയിലെ തൊഴിലുകളുടെ സംരക്ഷണത്തിനും വർധനയ്ക്കുമുള്ള നിയമം എന്നാണ് ബില്ലിന്റെ പേര്.
അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്കുതന്നെ കൊടുക്കണം എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താത്പര്യം. ഇതിന്റെ ചുവടുപിടിച്ചാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ബിൽ ഇനി പ്രതിനിധി സഭയും തുടർന്നു സെനറ്റും പാസാക്കിയാൽ പ്രസിഡന്റ് ഒപ്പുവച്ച് നിയമമാകും.
ഉയർന്ന സാങ്കേതിക പരിജ്ഞാനം വേണ്ട ഐടി മേഖലയിലടക്കമാണ് എച്ച്1 ബി വീസ അനുവദിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഐടി ജീവനക്കാർ ഈ വീസ ഏറെ പ്രയോജനപ്പെടുത്തുന്നു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി അടക്കമുള്ള സംഘടനകൾ ബില്ലിനെ എതിർക്കുന്നു. ഇന്ത്യൻ കന്പനികൾ അമേരിക്കയിൽ 1,13,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നും 1,800 കോടി ഡോളർ നിക്ഷേപിച്ചുവെന്നും സംഘടന പറഞ്ഞു.
എച്ച്1 ബി വീസ: വേതനം വർധിപ്പിക്കാൻ യുഎസ് സമിതി നിർദേശം
12:35 AM Nov 17, 2017 | Deepika.com