ന്യൂഡൽഹി: സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി ദേശീയപാതകൾക്ക് റേറ്റിംഗ് വരുന്നു. സർവേ നടത്തി പൂജ്യം മുതൽ അഞ്ചു വരെയുള്ള സ്റ്റാർ റേറ്റിംഗ് ആണ് ദേശീയപാതകൾക്കു നല്കുക.
ഡൽഹി-മുംബൈ, മുംബൈ-ചെന്നൈ ഇടനാഴികളിൽ അടുത്ത കുറച്ചു മാസത്തിനുള്ളിൽ സർവേ നടത്തി പരീക്ഷണാടിസ്ഥാനത്തിൽ റേറ്റിംഗ് നല്കും. രാജ്യത്തെ മെഗാ ഹൈവേ പദ്ധതി പൂർത്തിയാകുന്നതിനൊപ്പം ഒരു പതിറ്റാണ്ടുകൊണ്ടേ റേറ്റിംഗ് നടപടികൾ പൂർത്തിയാകൂ.
ലോകബാങ്കിന്റെയും ബ്ലൂംബെർഗ് ഫിലാന്ത്രോഫീസിന്റെയും ധനസഹായം ഇന്റർനാഷണൽ റോഡ് അസസ്മെന്റ് പ്രോഗ്രാം (ഐആർഎപി) എന്ന ഈ സർവേ പദ്ധതിക്കുണ്ട്.
നേരത്തെ സമാനമായ സർവേ രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, കേരളം, ആസാം, ഉത്തർ പ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായി 10,000 കിലോമീറ്റർ സംസ്ഥാനപാതയിൽ നടത്തിയിരുന്നു.
2010-15 കാലഘട്ടത്തിൽ നടന്ന ഈ സർവേ അനുസരിച്ച് 75 ശതമാനത്തോളം പാതകൾക്ക് രണ്ടു സ്റ്റാർ റേറ്റിംഗിനു മുകളിൽ നേടാനായിരുന്നില്ല. ഇരുചക്ര വാഹന-സൈക്കിൾ യാത്രക്കാർക്ക് ഈ പാതകൾ സുരക്ഷിതമല്ലെന്നായിരുന്നു കണ്ടെത്തൽ.
2016ൽ മാത്രം ഇന്ത്യയിൽ 90,000 പേർക്ക് റോഡപകടങ്ങളിൽ ജീവഹാനി നേരിട്ടുവെന്ന് ഐആർഎപി പറയുന്നു. ദേശീയപാതകളിൽ ഓരോ 100 മീറ്ററിലും 50 ലക്ഷണങ്ങൾ സർവേയിൽ പരിശോധിക്കും.
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
11:33 PM Nov 16, 2017 | Deepika.com