മുംബൈ: മൂന്നു ദിവസത്തെ നഷ്ടങ്ങൾ കുറേ നികത്തി ഓഹരിവിലകൾ തിരിച്ചുകയറി. മൂന്നു ദിവസംകൊണ്ട് 554.12 പോയിന്റ് താണ സെൻസെക്സ് ഇന്നലെ 346.38 പോയിന്റ് (1.0 ശതമാനം) ഉയർന്ന് 33106.82ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.96 ശതമാനം (96.7 പോയിന്റ്) കയറി 10,214.75 ൽ ക്ലോസിംഗ് നടത്തി.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് ടെക്നോളജീസ്, പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ ഉയർച്ചയാണു കന്പോളത്തെ സഹായിച്ചത്. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 64 ഡോളറിനടുത്തുനിന്ന് 61 ഡോളറിനടുത്തായതു റിലയൻസിനു നേട്ടമായി. നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ എൻ.ആർ. നാരായണമൂർത്തി വിശ്വാസം പ്രകടിപ്പിച്ചത് ഇൻഫോസിസിനെ സഹായിച്ചു. പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം നല്കുന്നതു നേരത്തേ ആക്കുമെന്നു ഗവൺമെന്റ് സൂചിപ്പിച്ചതു ബാങ്ക് ഓഹരികളെ ഉണർത്തി.
ഓഹരികൾ തിരിച്ചുകയറി
11:33 PM Nov 16, 2017 | Deepika.com