ന്യൂഡൽഹി: 30 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു രജിസ്ട്രേഷനുകൾ ആദായനികുതി വകുപ്പ് പരിശോധിക്കുന്നു. ആന്റിബേനാമി ആക്ട് അനുസരിച്ച് നിയമവിരുദ്ധമായി സ്വത്ത് സന്പാദിച്ചവർക്കെതിരേ നടപടിയെടുക്കാനാണ് പുതിയ നീക്കം.
ഇത്തരം രീതിയിൽ സ്വത്ത് സന്പാദിച്ച കടലാസുകന്പനികൾക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ 621 വസ്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്.
ഇതിൽ ചില ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടും. ബേനാമി ഇടപാടുകളിൽപ്പെട്ട ഇത്തരം സ്വത്തിന്റെ മൂല്യം 1,800 കോടി വരുമെന്നാണ് വകുപ്പിന്റെ റിപ്പോർട്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം തകർക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. ഇതിന്റെ ഭാഗമായാണ് 30 ലക്ഷം രൂപയ്ക്കു മുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ പരിശോധിക്കുന്നത്. സംശയപരമായതോ തെറ്റായതോ ആയ വിവരങ്ങൾ കണ്ടെത്തിയാൽ തക്ക നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന ബേനാമി ഇടപാടുകൾ തടയുന്ന നിയമം അനുസരിച്ച് ഏഴും വർഷം തടവും പിഴയുമാണു ശിക്ഷ.
30 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾ പരിശോധിക്കുന്നു
11:28 PM Nov 15, 2017 | Deepika.com