മനില: ഇന്തോ-പസഫിക് മേഖലയിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. മേഖലയിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങൾക്കുള്ള പരോക്ഷ മുന്നറിയിപ്പാണ് മോദി നല്കിയത്. ഇന്തോ-പസഫിക് സുരക്ഷാ കാര്യത്തിൽ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പ്രധാന പങ്കാളിയാകാൻ ഒരുങ്ങുന്നുവെന്ന സൂചനയും ഇതിലൂടെ ഉണ്ടായി. മൂന്നു രാജ്യങ്ങളെയും കൂടെ നിർത്തി ചൈനയെ ചെറുക്കുകയെന്നത് അമേരിക്കയുടെ തന്ത്രമാണ്.
ഭീകരവാദവും തീവ്രവാദവുമാണ് മേഖലയിലെ രാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്നും ഇവയെ നേരിടാൻ സഹകരണം വർധിപ്പിക്കണമെന്നും ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ദക്ഷിണചൈനാ കടലിൽ ചൈന നടത്തുന്ന സൈനിക വിന്യാസം ആസിയാൻ ഉച്ചകോടിയിൽ ചർച്ചയായി.
കെചിയാംഗുമായി മോദിയുടെ ഹ്രസ്വചർച്ച
മനില: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രധാനമന്ത്രി ലീ കെചിയാംഗുമായി ഹ്രസ്വചർച്ച നടത്തി. ഒരു സോഫയിലിരുന്ന് ഇരുവരും സംസാരിക്കുന്ന ചിത്രങ്ങൾ സഹിതമാണ് സൗഹൃദസംഭാഷണത്തിന്റെ വിവരം വിദേശകാര്യമന്ത്രാലയം വക്താവ് രാവീഷ് കുമാർ ട്വിറ്ററിൽ പരസ്യമാക്കിയത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെ ഞായറാഴ്ച സംഘടിപ്പിച്ച അത്താഴവിരുന്നിലും ഇരുനേതാക്കളും ആശയവിനിമയം നടത്തിയിരുന്നു.
സിക്കിമിലെ ഡോക ലായിൽ ഇരുരാജ്യങ്ങളിലെയും സൈന്യം രണ്ടുമാസത്തോളം മുഖാമുഖം തുടർന്നതുൾപ്പെടെ സംഭവങ്ങളുടെ പേരിൽ ഇന്ത്യ- ചൈന ബന്ധം മോശമായ അവസ്ഥയിലായിരുന്നു. പത്താൻകോട് ഭീകരാക്രമണക്കേസിന്റെ സൂത്രധാരൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കത്തെ ചൈന എതിർത്തതും നയതന്ത്രബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ചിരുന്നു.
കൂട്ടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നില്ലെങ്കിലും ആസിയാൻ സമ്മേളനത്തിൽ സഹകരണത്തിനും സമാധാനത്തിനും ഊന്നൽനൽകിയായിരുന്നു നേതാക്കളുടെ പ്രസംഗം.
അംഗരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത് ലി കെചിയാംഗ് പറഞ്ഞു.
തെക്കൻ ചൈനാ കടലിൽ ചൈനയുടെ മേധാവിത്വം ശക്തമാക്കുന്നതിനെതിരേ അംഗരാജ്യങ്ങൾ എതിർപ്പ് ഉയർത്തുന്നതുകൂടി കണക്കിലെടുത്തായിരുന്നു ഈ പ്രഖ്യാപനം.
ആസിയാനിൽ ചൈനയ്ക്കു മോദിയുടെ പരോക്ഷ മുന്നറിയിപ്പ്
12:03 AM Nov 15, 2017 | Deepika.com