റിയാദ്: സൗദി അറേബ്യ സന്ദർശിച്ച ലബനനിലെ മാറോണൈറ്റ് പാത്രിയർക്കീസ് ബഷാര ബുട്രോസ് അൽ റായ് സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. മതസഹിഷ്ണുത, ഭീകരതയ്ക്കെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങൾ രാജാവുമായി പാത്രിയർക്കീസ് ചർച്ച ചെയ്തുവെന്നു സൗദി സർക്കാർ ന്യൂസ് ഏജൻസി അറിയിച്ചു.
സൗദിയിൽവച്ച് രാജിപ്രഖ്യാപിച്ച ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരിയെയും പാത്രിയർക്കീസ് കണ്ടു. സൗദിയി ലെ ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും.
മറ്റു മതങ്ങൾക്കു പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ലാത്ത സൗദിയിൽ ക്രിസ്ത്യൻ മതമേലധ്യക്ഷൻ സന്ദർശനം നടത്തുന്നത് അപൂർവ സംഭവമാണ്. മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിൽ സാമൂഹ്യ പരിഷ്കരണത്തിന് ആക്കം കുറിച്ചതിനുശേഷമാണ് പാത്രിയർക്കീസിന്റെ സന്ദർശനം. ഒരു ക്രിസ്ത്യൻ മതമേലധ്യക്ഷൻ ഇതിനു മുന്പ് സൗദി സന്ദർശിച്ചത് 1975ലാണ്. അന്ത്യോഖ്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് ഏലിയാസ് നാലാമനായിരുന്നു അത്.
സാദ് ഹരീരിയും പാത്രിയർക്കീസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ലഭ്യമല്ല. തന്റെ ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം നാലിന് റിയാദിൽ രാജി പ്രഖ്യാപിച്ചത്. സുന്നി മുസ്ലിമായ ഹരീരി സൗദി ഭരണകൂടവുമായി അടുപ്പത്തിലാണ്. ഹരീരിയെ സൗദി ഇടപെട്ടു രാജിവയ്പിച്ചെന്നും തട്ടിക്കൊണ്ടുപോയെന്നുമാണ് ലബനനിലെ ഹിസ്ബുള്ള ആരോപിക്കുന്നത്.
കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തുകളിലൊന്നായ മാറോണൈറ്റ് സഭയ്ക്ക് ലബനനു പുറമേ സിറിയയിലും സൈപ്രസിലും സാന്നിധ്യമുണ്ട്.
പാത്രിയർക്കീസ് ബഷാര ബുട്രോസ് അൽ റായ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി
12:03 AM Nov 15, 2017 | Deepika.com