ന്യൂഡൽഹി: സാന്പത്തിക ഉണർവ് സംബന്ധിച്ച അവകാശവാദങ്ങൾക്കു വീണ്ടും തിരിച്ചടി. ഒക്ടോബറിൽ കയറ്റുമതി കുറഞ്ഞു; ഇറക്കുമതി കൂടി. വാണിജ്യകമ്മി കുതിച്ചുകയറി.
കയറ്റുമതി 1.12 ശതമാനം കുറഞ്ഞ് 2310 കോടി ഡോളറിന്റേതായി. ഇറക്കുമതിയാകട്ടെ 7.6 ശതമാനം വർധിച്ച് 3711 കോടി ഡോളറിലെത്തി. വാണിജ്യകമ്മി 1400 കോടി ഡോളറിലേക്കു വർധിച്ചു. തലേ ഒക്ടോബറിലെ കമ്മി 1113 കോടി ഡോളർ മാത്രമായിരുന്നു. ആഗോളസാന്പത്തിക രംഗത്തെ ഉണർവ് ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. സെപ്റ്റംബറിൽ കയറ്റുമതി 25-67 ശതമാനം വർധിച്ചിരുന്നതു പ്രതീക്ഷകൾക്കു ശക്തിയും പകർന്നു. പക്ഷേ അതൊരു ആകസ്മികതയായി കാണേണ്ടിവന്നിരിക്കുന്നു.
തുണിത്തരങ്ങൾ, ഔഷധങ്ങൾ തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കാര്യമായ ഇടിവുണ്ടായി. പെട്രോളിയം ഉത്പന്നങ്ങൾ (14.7 ശതമാനം), രാസവസ്തുക്കൾ (22.29 ശതമാനം), എൻജിനിയറിംഗ് സാമഗ്രികൾ (11.77 ശതമാനം) എന്നിവയുടെ കയറ്റുമതി കൂടി. സ്വർണ ഇറക്കുമതി 16 ശതമാനം കുറഞ്ഞ് 294 കോടി ഡോളറിന്റേതായി. പെട്രോളിയം ഇറക്കുമതി 27.89 ശതമാനം വർധിച്ച് 928 കോടി ഡോളറായി. ഏപ്രിൽ-ഒക്ടോബറിൽ കയറ്റുമതി 9.62 ശതമാനം വർധിച്ച് 17,028 കോടി ഡോളറിലും ഇറക്കുമതി 22-21 ശതമാനം വർധിച്ച് 25,643 കോടി ഡോളറിലുമെത്തി. 8614 കോടി ഡോളറാണു കമ്മി.
കയറ്റുമതി കുറഞ്ഞു; വാണിജ്യകമ്മി കുതിച്ചു
12:01 AM Nov 15, 2017 | Deepika.com