ടെഹ്റാൻ: ഇറാൻ-ഇറാക്ക് അതിർത്തി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഭൂകന്പം രണ്ടു രാജ്യങ്ങളിലും നാശം വിതച്ചു. ഇറാനിൽ 407 പേർ മരിക്കുകയും 6700 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പ്രസ് ടിവി അറിയിച്ചു. ഇറാക്കിലെ കുർദു മേഖലയിൽ ഏഴു പേർ മരിക്കുകയും 535 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 2017ൽ ലോകത്തുണ്ടായ ഏറ്റവും വലിയ ഭൂകന്പമാണിത്. ഇറാക്കിലെ ദിയാല നദിയിലെ അണക്കെട്ടിൽ വിള്ളൽ വീണിട്ടുണ്ട്.
ഭൂകന്പമാപിനിയിൽ 7.3 രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ഏറെ നാശമുണ്ടായത് ഇറാനിലെ പടിഞ്ഞാറൻ കെർമൻഷാ പ്രവിശ്യയിലാണ്. കിഴക്കൻ ഇറാക്കിലെ ഹലാബ്ജ നഗരത്തിൽനിന്ന് 31 കിലോമീറ്റർ അകലെ ഭൂനിരപ്പിൽനിന്ന് 23 കിലോമീറ്റർ ആഴത്തിലാണു പ്രഭവകേന്ദ്രം. ഇറാൻ സമയം രാത്രി 9.48നുണ്ടായ ഭൂകന്പത്തെത്തുടർന്ന് ആയിരം കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ തീരത്തുവരെ പ്രകന്പനം അനുഭവപ്പെട്ടു. തുർക്കി, കുവൈത്ത്, ഇസ്രയേൽ എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി.
ഭൂകന്പത്തെത്തുടർന്നു ജനങ്ങൾ വീടുവിട്ടോടുന്ന ദൃശ്യങ്ങൾ ഇറാൻ ടിവി സംപ്രേഷണം ചെയ്തു. ആദ്യത്തെ ഭൂകന്പത്തെത്തുടർന്നു നൂറിലധികം തുടർചലനങ്ങളുണ്ടായി. കെർമൻഷാ പ്രവിശ്യയിലെ സാർപോൾ ഇ സഹാബ് പട്ടണത്തിലാണ് ഏറെ നാശമുണ്ടായത്. ഇറാനെയും ഇറാക്കിനെയും വേർതിരിക്കുന്ന സാഗ്രോസ് പർവതനിരകളിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഇറാനിലെ 14 പ്രവിശ്യകൾ ഭൂകന്പക്കെടുതിക്കിരയായെന്ന് ഇൽനാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭൂകന്പബാധിത മേഖലയിൽ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്നു പര്യടനം നടത്തും.
ഇറാക്കിൽ ഇർബിൽ മുതൽ ബാഗ്ദാദ് വരെയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കു കുലുക്കം അനുഭവപ്പെട്ടു. പലേടത്തും ജനങ്ങൾ വീടുവിട്ട് തെരുവിലിറങ്ങി. ഭൂകന്പമുണ്ടായ മേഖലയോട് ഏറ്റവും അടുത്ത നഗരം ഇറാക്കിലെ ഹലാബ്ജയാണ്. 1988ൽ സദ്ദാം ഹുസൈൻ ഇവിടെ നടത്തിയ രാസായുധാക്രമണത്തിൽ 5000 പേർക്കു ജീവഹാനി നേരിട്ടിരുന്നു.
ഭൂകന്പബാധിത മേഖലയിൽ സത്വര ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി നിർദേശം നൽകി. ഇറാക്കിന് ഭക്ഷ്യ, വൈദ്യ സഹായങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം അറിയിച്ചു. ഇറാക്കിലെ സുലൈമാനിയ നഗരത്തിലേക്കു ദുരിതാശ്വാസ സാമഗ്രികളുമായി 33 ട്രക്കുകൾ നീങ്ങിയിട്ടുണ്ടെന്ന് തുർക്കിയിലെ റെഡ് ക്രെസന്റ് വൈസ് പ്രസിഡന്റ് കെരെം കിനിക് വ്യക്തമാക്കി.
ഇറാൻ ഭൂകന്പസാധ്യതയുള്ള മേഖലയിലാണ്. 2003ൽ ബാം നഗരത്തിലുണ്ടായ ഭൂകന്പത്തിൽ 26,000 പേർക്കു ജീവഹാനി നേരിട്ടു. 2012ൽ അസർബൈജൻ പ്രവിശ്യയിലുണ്ടായ ഭൂകന്പം 300 ജീവൻ അപഹരിച്ചു.
ഇറാൻ-ഇറാക്ക് അതിർത്തിയിൽ ഭൂകന്പം , മരണം 400 കവിഞ്ഞു
12:26 AM Nov 14, 2017 | Deepika.com