ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് ഇന്നു തുടക്കം. രാവിലെ 10.15ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മേള ഉദ്ഘാടനം ചെയ്യും. മേളകളിൽ എട്ടു പ്രാവശ്യം സ്വർണം കരസ്ഥമാക്കിയ കേരളത്തിന്റെ പവലിയൻ ഉച്ചയ്ക്ക് 12.30ന് സംസ്ഥാന ഫിഷറീസ് ഹാർബർ എൻജിനിയറിംഗ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
"സ്റ്റാർട്ടപ് ഇന്ത്യ സ്റ്റാൻഡ് അപ്പ് ഇന്ത്യ' എന്നതാണ് ഇത്തവണ മേളയുടെ ആശയം. തീം ഏരിയയിലും വാണിജ്യ വിഭാഗത്തിലുമായി 13 വീതം സ്റ്റാളുകളാണു കേരള പവലിയനിൽ ഒരുങ്ങുന്നത്. ഇന്നു മുതൽ 17 വരെ ബിസിനസ് സന്ദർശകർക്കും 18 മുതൽ 27 വരെ പൊതുജനങ്ങൾക്കുമാണ് സന്ദർശനം അനുവദിക്കുക. ദിവസവും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കുന്ന സ്റ്റാളുകളിലേക്കുള്ള പ്രവേശന പാസുകൾ ഐടിപിഒയിൽനിന്നു ലഭിക്കും.
500 മീറ്റർ സ്ഥലത്താണ് കേരള പവലിയൻ തയാറായിരിക്കുന്നത്. തീം, വാണിജ്യ വിഭാഗങ്ങളിൽനിന്നായി 28 സ്റ്റാളുകളുണ്ട്. അടുക്കള ഉപകരണങ്ങൾ മുതൽ കരകൗശല ഉത്പന്നങ്ങൾ വരെ നിത്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങളുടെ വലിയൊരു നിരയാണ് സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ളത്.
സ്റ്റാർട്ടപ് ആശയങ്ങളുമായി പുത്തൻ സംരംഭകരുടെ സംഗമ വേദി കൂടിയാകും മേള. തിരുവനന്തപുരം സ്വദേശി സി. ബി. ജിനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളസ്റ്റാൾ ഒരുക്കിയിരിക്കുന്നത്.
തീം പവലിയനിൽ വ്യവസായ വകുപ്പ്, കേരള പോലീസ്, പഞ്ചായത്ത് വകുപ്പ്, ടെക്നോപാർക്ക്, ഹാൻഡ്ലൂം, കുടുംബശ്രീ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ എന്നിവയും വാണിജ്യ വിഭാഗത്തിൽ ടൂറിസം വകുപ്പ്, സംസ്ഥാന ഐടി മിഷൻ, ഫിഷറീസ് സാഫ്, ഹാൻടെക്സ്, ഖാദി ആൻഡ് വില്ലേജ്, ബാംബു മിഷൻ, വനം വനശ്രീ, മാർക്കറ്റ്ഫെഡ്, കൈരളി, പട്ടികവർഗ വികസന കോർപറേഷൻ, കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് എന്നിവയുമാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് ഇന്നു തുടക്കം
11:17 PM Nov 13, 2017 | Deepika.com