ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരിവിപണിയുടെ ചലനങ്ങൾ മുൻവാരം സൂചിപ്പിച്ച ടാർജറ്റിനകത്ത് നീങ്ങുകയാണ്. സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ പ്രതിരോധം ഭേദിക്കാനായില്ല. ഉയർന്ന തലത്തിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ ബിഎസ്ഇ സൂചിക 371 പോയിന്റും എൻഎസ്ഇ 130 പോയിന്റും പ്രതിവാര നഷ്ടത്തെ അഭിമുഖീകരിച്ചു.
ആഭ്യന്തര-വിദേശ വിപണികളിലെ പ്രതികൂല വാർത്തകൾ ഓപ്പറേറ്റർമാരെ പുതിയ ബാധ്യതകളിൽനിന്ന് പിന്തിരിപ്പിച്ചു. സെപ്റ്റംബറിൽ വ്യാവസായിക ഉത്പാദനം 3.8 ശതമാനമായി കുറഞ്ഞതിന്റെ ആഘാതം ഇന്ന് വിപണിയിൽ പ്രതിഫലിക്കാനിടയുണ്ട്. വെള്ളിയാഴ്ച മാർക്കറ്റ് ക്ലോസിംഗിനു ശേഷമാണ് വ്യാവസായിക ഉത്പാദനക്കണക്കുകൾ പുറത്തുവന്നത്.
നിഫ്റ്റി സൂചിക പിന്നിട്ടവാരം 10,254-10,490 റേഞ്ചിലാണ് സഞ്ചരിച്ചത്. സൂചിക 10,452ൽനിന്നുള്ള കുതിപ്പിൽ മുൻവാരം സൂചിപ്പിച്ച 10,499ലെ തടസത്തിന് ഒന്പത് പോയിന്റ് മുന്നേ വില്പന സമ്മർദത്തിലേക്കു നീങ്ങി. അതേസമയം 21 ദിവസങ്ങളിലെ ശരാശരിയായ 10,300 റേഞ്ചിലെ സപ്പോർട്ട് നഷ്ടപ്പെടാഞ്ഞത് ആശ്വാസമായി. വാരാന്ത്യം നിഫ്റ്റി 10,321ലാണ്. സാങ്കേതികവശങ്ങൾ ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സംഭവിക്കുമെന്ന് മുൻവാരത്തിൽ സൂചിച്ചിരുന്നു.
ഈ വാരം 10,220-10,119 പോയിന്റിൽ നിഫ്റ്റിക്കു താങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ 9,984 വരെ തളരാം. പതിനായിരത്തിന്റെ സപ്പോർട്ട് നഷ്ടപ്പെട്ടില്ലെങ്കിൽ 10,456-10,591ലേക്ക് ഉയരാം. മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്ടറൽ റേഞ്ചിലും സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ സോൾഡുമാണ്. അതേസമയം, സൂപ്പർ ട്രെൻഡ് ബുള്ളിഷ് സിഗ്നൽ നിലനിർത്തി.
ബോംബെ സെൻസെക്സിന് 33,886ൽ തടസം നേരിടുമെന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. സൂചികയ്ക്ക് താഴ്ന്ന റേഞ്ചിൽനിന്ന് 33,866 വരെ മാത്രമേ ഉയരാനായുള്ളൂ. ഈ അവസരത്തിൽ ഉടലെടുത്ത വില്പനസമ്മർദത്തിൽ 33,108ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷം ക്ലോസിംഗിൽ 33,314ലാണ്. 32,992ലെ ആദ്യ താങ്ങിൽ ഈ വാരം സെൻസെക്സിനു പിടിച്ചുനിൽക്കാനായാൽ 33,750ലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. അതേസമയം, ആദ്യ താങ്ങ് കൈമോശം വന്നാൽ 32,671ലേക്കും തുടർന്ന് 32,234 റേഞ്ചിലും ഇടം കണ്ടെത്താം.
മുൻനിരയിലെ പത്തു കന്പനികളിൽ ആറെണ്ണത്തിന്റെ വിപണിമൂല്യത്തിൽ മൊത്തം 60,422.54 കോടി രൂപയുടെ ഇടിവ്. ആർഐഎൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, മാരുതി സുസുകി, ഒഎൻജിസി എന്നിവയ്ക്കു തിരിച്ചടി നേരിട്ടപ്പോൾ ടിസിഎസ്, എച്ച്യുഎൽ, ഇൻഫോസിസ്, എസ്ബിഐ തുടങ്ങിയവയുടെ വിപണിമൂല്യം ഉയർന്നു.
വിദേശഫണ്ടുകൾ 4043.5 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം, സൂചികയുടെ തളർച്ചയ്ക്കിടെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2,880.37 കോടി രൂപയുടെ നിക്ഷേപത്തിന് ഉത്സാഹിച്ചു.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ വിനിമയനിരക്ക് നാലാഴ്ചയിലെ താഴ്ന്ന തലത്തിൽ. രൂപയുടെ നിരക്ക് 64.54ൽനിന്ന് 65.20 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 65.16ലാണ്. രൂപയ്ക്ക് 65.71ലും 66.23ലും പ്രതിരോധമുണ്ട്. കരുത്തു നേടാൻ ശ്രമിച്ചാൽ 64.24 വരെ നീങ്ങാം.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് രൂപയുടെ വിനിമയനിരക്ക് വീണ്ടും ഇടിക്കാം. രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 56.85 ഡോളറിലെത്തിയ എണ്ണ ഈ വാരം 55 ഡോളറിൽ സപ്പോർട്ട് നിലനിർത്തി 60.37 ഡോളറിലേക്ക് ഉയരാൻ ശ്രമിക്കാം. ഈ പ്രതിരോധം മറികടന്നാൽ ക്രൂഡ് കൂടുതൽ കരുത്തു നേടും. അതായത് 2018ൽ എണ്ണവില ബാരലിന് 80-109 ഡോളർ റേഞ്ചിലേക്ക് ഉയർന്നേക്കാം. മുഖ്യ ഉത്പാദകരാജ്യങ്ങൾ പ്രതിദിന ഉത്പാദനത്തിൽ കുറവ് വരുത്താനുള്ള സാധ്യതകളും വിപണിയുടെ ചൂട് വർധിപ്പിക്കാം.
ആഭ്യന്തര ആവശ്യത്തിനുള്ള പെട്രോളിയം ഉത്പന്നങ്ങളിൽ 80 ശതമാനവും ഇറക്കുമതി നടത്തുന്ന ഇന്ത്യക്ക് എണ്ണവില ഓരോ ഡോളർ ഉയരുന്പോഴും രാജ്യത്തിന്റെ സാന്പത്തിക അടിത്തറയിൽ വൻ വിള്ളൽ സംഭവിക്കും. എണ്ണവില ഒരു ഡോളർ ഉയരുന്പോൾ രാജ്യത്തിന് 133 കോടി ഡോളറിന്റെ അധിക ബാധ്യയുണ്ടാവും.
ചൈന ഒഴികെ ഏഷ്യയിലെ ഒട്ടുമിക്ക ഓഹരി സൂചികകളും വാരാന്ത്യം നഷ്ടത്തിലാണ്. യൂറോപ്യൻ ഇൻഡക്സുകൾക്കും തിരിച്ചടി നേരിട്ടു. 2013നു ശേഷം ആദ്യമായി തുടർച്ചയായി എട്ടാം വാരത്തിലും നേട്ടത്തിലാണ് അമേരിക്കൻ മാർക്കറ്റ്.
വ്യാവസായിക ഉത്പാദനത്തിൽ വിപണികൾക്ക് ഇന്നു കാലിടറും!
09:12 PM Nov 12, 2017 | Deepika.com