ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ നേതൃപദവിയിൽനിന്നു നീക്കംചെയ്യാനുള്ള ശ്രമം ശക്തമായി. മേയ്ക്ക് എതിരേ അവിശ്വാസപ്രമേയത്തിൽ 40 എംപിമാർ ഒപ്പുവയ്ക്കുമെന്നു സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. 48 പേർ പിന്തുണച്ചാൽ അവിശ്വാസം പാസാവും.
കാബിനറ്റിലെ കുഴപ്പക്കാർക്കെതിരേ കർശന നടപടി എടുക്കുന്നതിൽ മേ പരാജയപ്പെട്ടെന്നാണ് മുഖ്യ ആരോപണം. ഈയിടെ മേ കാബിനറ്റിൽനിന്നു രണ്ടു മന്ത്രിമാർക്കു പിരിഞ്ഞുപോകേണ്ടി വന്നു. ഇസ്രയേലിൽ സ്വകാര്യ സന്ദർശനത്തിനു പോയ ഇന്ത്യൻ വംശജയായ മന്ത്രി പ്രീതി പട്ടേൽ, പ്രധാനമന്ത്രി നെതന്യാഹു ഉൾപ്പെടെ ഒട്ടേറെ നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയത് വൻ വിവാദമായിരുന്നു. ഫോറിൻ ഓഫീസിനെ അറിയിക്കാതെ നടത്തിയ ചർച്ചയുടെ പേരിൽ പ്രീതി മാപ്പു പറഞ്ഞെങ്കിലും അവരുടെ രാജി ചോദിച്ചുവാങ്ങാൻ മേ നിർബന്ധിതയായി. പതിനഞ്ചു വർഷം മുന്പു മാധ്യമ പ്രവർത്തകയോട് അനുചിതമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് പ്രതിരോധമന്ത്രി മൈക്കൽ ഫാലണും രാജിവച്ചു. മേയുടെ വിശ്വസ്തനായ ഫസ്റ്റ് സെക്രട്ടറി ഡാമിയൻ ഗ്രീനും ലൈംഗികാപവാദത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നു.
ബ്രെക്സിറ്റ് പ്രശ്നത്തിലും മേയ്ക്ക് എതിർപ്പു നേരിടേണ്ടിവരും. യൂറോപ്യൻ യൂണിയൻ വിത്ഡ്രോവൽ ബിൽ ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ചയ്ക്കു വരുന്പോൾ പ്രതിപക്ഷ ലേബർ പാർട്ടിക്കാരും ടോറി റിബലുകളും ചേർന്ന് സർക്കാരിനെ വെള്ളം കുടിപ്പിക്കും.
തെരേസാ മേയ്ക്കെതിരേ 40 എംപിമാർ
09:12 PM Nov 12, 2017 | Deepika.com