അങ്കാറ: തുർക്കിയിൽ സൈനിക അട്ടിമറിക്കു നീക്കം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഫെത്തുള്ള ഗുലെനെ അമേരിക്കയിൽനിന്നു റാഞ്ചാൻ പദ്ധതിയുണ്ടെന്ന വാർത്ത തുർക്കി നിഷേധിച്ചു. നിയമത്തിനു നിരക്കാത്ത രീതിയിലുള്ള ഒരു നടപടിയും തുർക്കിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് അങ്കാറ വ്യക്തമാക്കി.
മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനും പുത്രനും ചേർന്ന് ഗുലെനെ റാഞ്ചി ഒന്നരക്കോടി ഡോളറിന് അങ്കാറയ്ക്കു കൈമാറാൻ പദ്ധതി തയാറാക്കിയെന്നു വോൾസ്ട്രീറ്റ് ജേർണലിൽ ഈയിടെ വാർത്ത വന്നിരുന്നു. ഇതേക്കുറിച്ച് സ്പെഷൽ കൗൺസിൽ റോബർട്ട് മ്യൂള്ളർ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണു തുർക്കി തങ്ങളുടെ നിലപാടു വ്യക്തമാക്കിയത്. ഫെത്തുള്ള ഗുലെനെ അറസ്റ്റ് ചെയ്ത് തുർക്കിക്കു കൈമാറാൻ അമേരിക്ക തയാറാവണമെന്ന് യുഎസിലെ തുർക്കി എംബസി പുറപ്പെടുവിച്ച പ്രസ്താവനയിൽ നിർദേശിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രസിഡന്റ് എർദോഗന് എതിരേ നടന്ന പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തിനു പിന്നിൽ എർദോഗന്റെ ബദ്ധശത്രുവായ മുസ്ലിം പുരോഹിതൻ ഗുലെനാണെന്നാണ് അങ്കാറയുടെ ആരോപണം. അട്ടിമറി നീക്കത്തിൽ 250 പേർക്കു ജീവഹാനി നേരിട്ടു. ഗുലെനുമായി സഹകരിച്ചെന്ന് ആരോപിച്ച് സൈന്യത്തിലും സർക്കാർ സർവീസിലുമുള്ള നിരവധി പേരെ എർദോഗൻ ഭരണകൂടം തടവിലാക്കി.
ഗുലെനെ റാഞ്ചാൻ പദ്ധതിയില്ലെന്നു തുർക്കി
09:12 PM Nov 12, 2017 | Deepika.com