കാൻബറ: ഇരട്ടപൗരത്വത്തിന്റെ പേരിൽ ഒരു പാർലമെന്റംഗം കൂടി രാജിവയ്ക്കേണ്ടിവന്നതോടെ ഓസ്ട്രേലിയയിലെ മാൽക്കം ടേൺബുൾ സർക്കാരിന്റെ സ്ഥിതി പരുങ്ങലിലായി. ഭൂരിപക്ഷത്തിനു രണ്ടു പേരുടെ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന്റെ പേരിൽ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി ടേൺബുൾ വ്യക്തമാക്കി. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നീക്കം നടത്തുന്നുണ്ട്.
രണ്ടു രാജ്യങ്ങളിൽ പൗരത്വമുള്ളവർ ഓസ്ട്രേലിയൻ പാർലമെന്റ് അംഗമാകുന്നതിനു വിലക്കുണ്ട്. കൺസർവേറ്റീവ് ലിബറൽ പാർട്ടിയംഗമായ ജോൺ അലക്സാണ്ടറാണ് ഏറ്റവും അവസാനം ഇരട്ടപൗരത്വത്തിൽ കുടുങ്ങിയിരിക്കുന്നത്. പിന്തുടർച്ചവഴി ഇദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നു കണ്ടെത്തി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തോട് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അലക്സാണ്ടർ ആവശ്യപ്പെട്ടു. ഇരട്ട പൗരത്വമുണ്ടെന്നു തെളിഞ്ഞാൽ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ പൗരത്വമുണ്ടെന്നു തെളിഞ്ഞ അഞ്ച് എംപിമാർക്ക് ഹൈക്കോടതി കഴിഞ്ഞമാസം അയോഗ്യത കല്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡെപ്യൂട്ടി പ്രധാനമന്ത്രി ബാർണബി ജോയിസ് അടക്കമുള്ളവർക്ക് പദവി ഉപേക്ഷിച്ചു. രണ്ടു സ്വതന്ത്ര എംപിമാരുടെ പിന്തുണയിലാണ് ടേൺബുൾ സർക്കാർ ഇപ്പോൾ നിലനിൽക്കുന്നത്.
ടേൺബുൾ ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി വിയറ്റ്നാമിലാണ്.
ഇരട്ട പൗരത്വത്തിൽ വീണ്ടും രാജി, ഓസീസ് സർക്കാർ പ്രതിസന്ധിയിൽ
12:02 AM Nov 12, 2017 | Deepika.com