ഡാനാംഗ്: ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോ ടിക്കിടെ ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പുകഴ്ത്തൽ. അന്പരപ്പിക്കുന്ന വളർച്ചയാണ് ഇന്ത്യ കൈവരിക്കുന്നതെന്ന്, ഉച്ച കോടിയുടെ ഭാഗമായി നടന്ന ബിസിനസുകാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവിപണി തുറന്നുകൊടുത്തതാണ് ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം. വളർച്ചയുടെ ഭാഗമായി ഇന്ത്യയിലെ മധ്യവർഗത്തിന് അവസരങ്ങളുടെ പുതിയ ലോകം തുറന്നു കിട്ടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തെയും അവിടത്തെ ജനങ്ങളെയും ഒരുമിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി വിജയം വരിച്ചിരിക്കുന്നു.
സ്വതന്ത്ര ഇന്തോ-പസഫിക് മേഖലയെന്ന തന്റെ ദർശനവും ട്രംപ് പങ്കുവച്ചു. ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചേർന്ന് ചൈനയെ നേരിടാനുള്ള അമേരിക്കയുടെ പദ്ധതി ട്രംപ് വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹം ഈ വാക്കുകളിലൂടെ ഉണ്ടായി.
അമേരിക്ക ആദ്യം
ആഗോളവാണിജ്യ രംഗത്ത് അമേരിക്കയുടെ ദൗർബല്യം മറ്റു രാജ്യങ്ങൾ മുതലെടുക്കുന്നതിനെതിരേ ഉച്ചകോടിയിൽ ട്രംപ് മുന്നറിയിപ്പു നല്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉയർത്തിയ ‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യം തന്നെയാണ് ആഗോളതലത്തിലെ ഏതു വിഷയത്തിലും തന്റെ നിലപാടെന്നും വ്യക്തമാക്കി.
ചില രാജ്യങ്ങൾ അമേരിക്കയോട് ന്യായരഹിതമായാണു പെരുമാറുന്നതെന്ന് ട്രംപ് ആരോപിച്ചു. ഈ യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ രാജ്യത്തിനാണ് ആദ്യ പരിഗണന നല്കുക. അതുപോലതന്നെ അമേരിക്ക ആദ്യം എന്നതാണ് തന്റെയും നിലപാട്.
വാണിജ്യത്തിൽ ചില രാജ്യങ്ങളുടെ കളികൾ നിയമത്തിനൊത്തല്ലെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യക്കും മോദിക്കുംട്രംപിന്റെ പ്രശംസ
12:24 AM Nov 11, 2017 | Deepika.com