വത്തിക്കാൻ സിറ്റി: ജോൺപോൾ ഒന്നാമൻ മാർപാപ്പയെ ധന്യരുടെ പട്ടികയിലേക്ക് ഉയർത്തുന്നു. ഇതിനുള്ള ഡിക്രി പുറപ്പെടുവിക്കാൻ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള തിരുസംഘത്തിനു ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി.
മുപ്പത്തിമൂന്നു ദിവസം മാത്രം മാർപാപ്പാ പദവി വഹിച്ച ജോൺപോൾ ഒന്നാമൻ പുഞ്ചിരിക്കുന്ന പാപ്പ എന്നാണറിയപ്പെട്ടത്. പോൾ ആറാമൻ മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് 1978 ഓഗസ്റ്റ് 26-ന് കർദിനാൾ ആൽബിനോ ലുചിയാനിയെ കർദിനാൾമാരുടെ കോൺക്ലേവ് മാർപാപ്പാ സ്ഥാനത്തേക്കു തെരഞ്ഞെടുക്കുകയായിരുന്നു. തൊട്ടു മുൻപുള്ള രണ്ടു മാർപാപ്പമാരുടെ പേരു ചേർത്തു ജോൺപോൾ എന്ന നാമധേയം അദ്ദേഹം സ്വീകരിച്ചു. ഇരട്ടപ്പേര് സ്വീകരിച്ച ആദ്യ മാർപാപ്പയാണദ്ദേഹം. സ്ഥാനാരോഹണത്തിൽ ആർഭാടചടങ്ങുകൾ ഒഴിവാക്കി ശ്രദ്ധേയനായി. കാനൻ നിയമപരിഷ്കാരമടക്കം നിരവധി കാര്യങ്ങൾക്കു തുടക്കമിടാൻ കുറഞ്ഞ കാലംകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. സെപ്റ്റംബർ 28-ന് ഉറക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.
വടക്കൻ ഇറ്റലിയിലെ വെനേറ്റോ പ്രവിശ്യയിൽ 1912 ഒക്ടോബർ 17-നു ജനിച്ച ആൽബിനോ ലുചിയാനി 1958-ൽ മെത്രാനായി. 1969-ൽ വെനീ സിലെ പാത്രിയർക്കീസായി ഉയർത്തപ്പെട്ടു. 1973-ൽ കർദിനാൾ ആയി.
ജോൺപോൾ ഒന്നാമൻ ഇനി ധന്യൻ
12:24 AM Nov 11, 2017 | Deepika.com