വാഷിംഗ്ടൺ ഡിസി: മകനെ കൊന്ന അമേരിക്കക്കാരനെ കെട്ടിപ്പിടിച്ച് ക്ഷമ നല്കി മുസ്ലിം പിതാവ്. കെന്റക്കി സംസ്ഥാനത്തെ ലക്സിംടണിൽ ചൊവ്വാഴ്ചയാണു സംഭവം. കോടതിമുറിയിൽ മകന്റെ കൊലപാതകിയെന്നു തെളിഞ്ഞ ട്രേ അലക്സാണ്ടർ റെൽഫോർഡിനാണ് അബ്ദുൾ മുനിം ജിത്മൗദ് മാപ്പു നല്കിയത്.
ജിത്മൗദിന്റെ മകൻ സലാഹുദ്ദീൻ 2015ലാണു കൊല്ലപ്പെട്ടത്. വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു കൊല. റെൽഫോർഡിന് കോടതി 31 വർഷത്തെ തടവാണു വിധിച്ചത്.
കോടതിമുറിയിലുണ്ടായിരുന്ന ജിത്മൗദ് അടുത്തു ചെന്ന് കെട്ടിപ്പിടിച്ചു. സലാഹുദ്ദീനുവേണ്ടിയും രണ്ടു വർഷം മുന്പു മരിച്ച സലാഹുദ്ദീന്റെ അമ്മയ്ക്കുവേണ്ടിയും മാപ്പു നല്കുന്നതായി പറഞ്ഞു. നല്ല ജീവിതത്തിന്റെ പുതിയ അധ്യായം റെൽഫോർഡിനെ കാത്തിരിക്കുന്നു. ഇസ്ലാം ദർശന പ്രകാരമാണു താൻ ക്ഷമ നല്കുന്നതെന്നും ജിത്മൗദ് കൂട്ടിച്ചേർത്തു.
തനിക്കൊന്നും പറയാനില്ലെന്നും സംഭവിച്ചതിനെല്ലാം ക്ഷമ ചോദിക്കുന്നുവെന്നും റെൽഫോർഡ് പറഞ്ഞു.
മകന്റെ ഘാതകനെ കെട്ടിപ്പിടിച്ചു മാപ്പു നല്കി മുസ്ലിം പിതാവ്
12:23 AM Nov 11, 2017 | Deepika.com