ലണ്ടൻ: പ്രീതി പട്ടേൽ രാജിവച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വീണ്ടും കാബിനറ്റ് പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന മറ്റൊരു എംപിയെത്തന്നെ പകരം നിയമിക്കാൻ മേയ്ക്കുമേൽ സമ്മർദമുണ്ട്.
കാബിനറ്റ് പദവിയോടെ ബ്രിട്ടനിൽ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റിൽ ഇസ്രയേലിൽ അവധി ആഘോഷിക്കാൻ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതാണു കാരണം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ വേണ്ടപ്പെട്ടവരെ അറിയിച്ചില്ല.
അന്താരാഷ്ട്ര വികസന സെക്രട്ടറി എന്ന നിലയിൽ ബ്രിട്ടന്റെ വിദേശ സഹായ ഫണ്ടുകളുടെ ചുമതലയാണു പ്രീതി വഹിച്ചിരുന്നത്. ഇസ്രയേൽ സന്ദർശനത്തിനിടെ ഗോലാൻ കുന്നിലെ സൈനിക ആശുപത്രിയിലും പോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രയേൽ സൈന്യത്തിനു ഫണ്ട് ലഭ്യമാക്കാനായിരുന്നു സന്ദർശനമെന്ന് ആരോപിക്കപ്പെടുന്നു.
സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബിബിസിയാണ് അജ്ഞാതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. നെതന്യാഹു ഈ സമയം ബ്രിട്ടൻ സന്ദർശിക്കുന്നുണ്ടായിരുന്നു. പ്രീതിയുടെ രാജിക്കായി മുറവിളി ഉയരുകയുണ്ടായി. തുടർന്ന് പ്രീതി മാപ്പു പറഞ്ഞിരുന്നു. തന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലായിരുന്നുവെന്ന് ഏറ്റുപറഞ്ഞാണ് പ്രീതി രാജിവച്ചത്.
തെരേസ മേയുടെ മന്ത്രിസഭയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ രാജിയാണിത്. പ്രതിരോധ സെക്രട്ടറിയായിരുന്ന മൈക്കൽ ഫാലൻ ലൈംഗിക ആരോപണത്തിൽ നേരത്തേ രാജിവച്ചു. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസന്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. ഇറാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരയുടെ കാര്യത്തിൽ പാർലമെന്റ് സമിതിയോട് നുണ പറഞ്ഞുവെന്നാണ് ആരോപണം.
വിതാമിലെ എസെക്സ് മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന പ്രീതി ലണ്ടനിലാണു ജനിച്ചത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ട് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് പ്രീതിയെ ഉയർത്തിക്കൊണ്ടുവന്നത്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വലിയ ആരാധികയാണു പ്രീതി.
പ്രീതി പട്ടേലിന്റെ രാജി: തെരേസാ മേ വീണ്ടും കാബിനറ്റ് പുനഃസംഘടനയ്ക്ക്
12:30 AM Nov 10, 2017 | Deepika.com