മുംബൈ: കറൻസി വയ്ക്കാൻ സ്ഥലമില്ല. അതിനാൽ പുതിയ കറൻസി അച്ചടിക്കുന്നതു കുറച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത വർഷത്തേക്കു കറൻസി അച്ചടിക്കു നല്കിയ ഓർഡർ കുറഞ്ഞതിനുള്ള വിശദീകരണമാണത്. 2016-17ൽ 2,800 കോടി നോട്ടുകൾക്ക് ഓർഡർ നല്കിയതാണ്. ഈ വർഷം (2017-18) ഓർഡർ 2,100 കോടി മാത്രം. കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരി ഓർഡർ 2,500 കോടിയാണ്.
പിൻവലിച്ച 1000 രൂപ, 500 രൂപ നോട്ടുകൾ വച്ചിരിക്കുന്നതു മൂലം റിസർവ് ബാങ്കിന്റെയും വാണിജ്യബാങ്കുകളുടെയും കറൻസി ചെസ്റ്റുകളിൽ സ്ഥലം ഇല്ലെന്നാണു പറയുന്നത്. കറൻസി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യവും അച്ചടി കുറയ്ക്കുന്നതിൽ ഉണ്ടെന്നാണു സൂചന.
രാജ്യത്ത് 15.48 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസിയാണ് ഒക്ടോബർ 27നു പ്രചാരത്തിലുള്ളത്. ഇത് ഒരു വർഷം മുന്പത്തേതിലും ഒന്പതു ശതമാനം കുറവാണ്. അതിനു തലേവർഷം ഇതേ കാലയളവിൽ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 17.8 ശതമാനം വർധിച്ചതാണ്. നോട്ട് റദ്ദാക്കലിനെത്തുടർന്നു കറൻസി വിതരണം ബോധപൂർവം കുറച്ചതുകൊണ്ടാണ് ഇത്.
റദ്ദാക്കപ്പെട്ട കറൻസി ചെസ്റ്റുകളിൽ എത്തിയ കറൻസിയിൽ 60 ശതമാനമേ റിസർവ് ബാങ്കിലേക്കു പോയിട്ടുള്ളൂ എന്നാണ് ഒരു സ്വകാര്യമേഖലാ ബാങ്ക് ഓഫീസർ പറഞ്ഞത്. ഒക്ടോബർ 29ലെ വാർത്തയനുസരിച്ച് 10.91 ലക്ഷം കോടി രൂപയ്ക്കുള്ള റദ്ദായ കറൻസികൾ എണ്ണിത്തീർന്നു. 15.44 ലക്ഷം കോടിക്കുള്ളതാണ് റദ്ദാക്കിയത്. അതിൽ 99 ശതമാനവും ബാങ്കുകളിൽ എത്തി.
പുതിയ നോട്ട് കുറച്ചതോടൊപ്പം പഴയ മുഷിഞ്ഞ കറൻസികൾ റിസർവ് ബാങ്ക് പുറത്തു വിട്ടിട്ടുമുണ്ട്. മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ കൈകാര്യം ചെയ്യാൻ മനുഷ്യർ മടിക്കും. അപ്പോൾ മറ്റു രീതിയിൽ പണ ഇടപാടുകൾ നടത്താൻ മനുഷ്യർ നിർബന്ധിതരാകും എന്നാകും റിസർവ് ബാങ്കിന്റെ കാഴ്ചപ്പാട്.
കറൻസി അച്ചടി കുറച്ചു
12:30 AM Nov 10, 2017 | Deepika.com