ബെയ്ജിംഗ് : ത്രിദിന സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചൈനീസ് നേതാക്കൾ ഉജ്വല വരവേല്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിൽ 900 കോടി ഡോളറിന്റെ 19 വാണിജ്യ കരാറുകളിൽ ഒപ്പുവച്ചു.
ബെയ്ജിംഗിലെ പ്രസിദ്ധമായ ഫോർബിഡൻ സിറ്റിയിലേക്ക് ട്രംപിനെയും പത്നി മെലാനിയയെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും പത്നി പെംഗ് ലിയുവാനും ചേർന്ന് ആനയിച്ചു. 1420മുതൽ ചൈനീസ് ചക്രവർത്തിമാരുടെ വാസകേന്ദ്രമായിരുന്ന ഫോർബിഡൻസിറ്റിയിലെ പാലസ് മ്യൂസിയത്തിലും മൂന്നു പ്രധാന ഹാളുകളിലും ട്രംപ് സന്ദർശനം നടത്തി. ഇന്നലെ യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസും ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങുമാണ് വാണിജ്യകരാറുകളിൽ ഒപ്പുവച്ചത്. ഇതു തുടക്കം മാത്രമാണെന്നും കൂടുതൽ കരാറുകൾ ഉണ്ടാവുമെന്നും വാങ് പറഞ്ഞു. ഇന്ന് ട്രംപും ചിൻപിംഗും ഒൗദ്യോഗിക ചർച്ചകൾ നടത്തും. ഉത്തരകൊറിയൻ പ്രതിസന്ധിയായിരിക്കും മുഖ്യ വിഷയം.
ജപ്പാനിലും ദക്ഷിണകൊറിയയിലും സന്ദർശനം നടത്തിയശേഷമാണു ട്രംപ് ബെയ്ജിംഗിലെത്തിയത്. ഉത്തരകൊറിയ ലോകത്തിനു തന്നെ ഭീഷണിയാണെന്നും അവരുടെ ആണവമോഹം നടപ്പാക്കാൻ അമേരിക്ക അനുവദിക്കില്ലെന്നുംദക്ഷിണകൊറിയയിൽ ട്രംപ് പറഞ്ഞു.
ട്രംപിനു ബെയ്ജിംഗിൽ ഉജ്വല വരവേല്പ്
12:11 AM Nov 09, 2017 | Deepika.com