റിയാദ്: സൗദി അറേബ്യയിലെ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലും തുടരുന്നു. നൂറുകണക്കിനുപേർ തടവിലായതായി കരുതപ്പെടുന്നു. അഴിമതിയും ധൂർത്തും നടത്തിയവരെ പിടിക്കുന്നു എന്ന പേരിലാണ് ‘ശുദ്ധീകരണം’. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശപ്രകാരമാണു നടപടി. പ്രതിരോധമന്ത്രിയും കിരീടാവകാശിയുമായിരുന്ന 2011-ൽ മരിച്ച സുൽത്താൻ ബിൻ അബ്ദുൾ അസീസിന്റെ കുടുംബക്കാരാണ് ഈ ദിവസങ്ങളിൽ കുടുങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച ഇപ്പോഴത്തെ രാജാവ് സൽമാന്റെ പരേതനായ സഹോദരൻ അബ്ദുള്ള രാജാവിന്റെ രണ്ടു പുത്രന്മാർ അടക്കമാണ് പിടിയിലായത്. കൊല്ലപ്പെട്ട ഭീകരനേതാവ് ഉസാമ ബിൻ ലാദന്റെ അർധസഹോദരനും ബിൻ ലാദൻ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ ബക്കർ ബിൻ ലാദൻ അന്ന് അറസ്റ്റിലായവരിൽപ്പെടുന്നു.
ജൂണിൽ കിരീടാവകാശിപദവിയിൽനിന്നു മാറ്റപ്പെട്ട മുഹമ്മദ് ബിൻ നയഫ് രാജകുമാരന്റേത് അടക്കം 1700-ലേറെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ചൊവ്വാഴ്ചവരെ 1200 എണ്ണമാണു മരവിപ്പിച്ചത്. രാജകുടുംബാംഗങ്ങളുടെ വിദേശയാത്ര വിലക്കിയിരിക്കുകയാണ്.
മുഹമ്മജ് ബിൻ സൽമാന് എതിരാളികളാകാവുന്ന രാജകുടുംബാംഗങ്ങളെയും അവരുടെ ബിസിനസ് കൂട്ടാളികളെയുമാണ് ഈ ശുദ്ധീകരണത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്.
സൗദി: കൂടുതൽ രാജകുമാരന്മാരെ തടവിലാക്കി
12:11 AM Nov 09, 2017 | Deepika.com