ലണ്ടൻ: ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിനെ പ്രധാനമന്ത്രി തെരേസാ മേ പുറത്താക്കിയേക്കുമെന്നു റിപ്പോർട്ട്. കെനിയൻ പര്യടനത്തിനുപോയ പ്രീതി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം യാത്ര വെട്ടിച്ചുരുക്കി ബ്രിട്ടനിലേക്കു തിരിച്ചെത്തിയെന്നു വാർത്താ ഏജൻസികൾ അറിയിച്ചു.
സ്വകാര്യ സന്ദർശനത്തിനു ഓഗസ്റ്റിൽ ഇസ്രയേലിൽ പോയപ്പോൾ പ്രധാനമന്ത്രി നെതന്യാഹൂ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു. കൂടിക്കാഴ്ചയുടെ വിവരം ഫോറിൻ ഓഫീസിനെയോ ഇസ്രയേലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. ഇതേച്ചൊല്ലി പാർലമെന്റിൽ ബഹളം നടന്നു.കൂടിക്കാഴ്ച വിവാദമായതിനെത്തുടർന്നു പ്രീതി മാപ്പു പറഞ്ഞു. ഓഗസ്റ്റിലെ കൂടിക്കാഴ്ചയ്ക്കുശേഷം ന്യൂയോർക്കിലും ലണ്ടനിലും ഇസ്രേലി നേതാക്കളുമായി പ്രീതി വീണ്ടും രഹസ്യ ചർച്ച നടത്തിയെന്നു വ്യക്തമായതാണ് ഇപ്പോൾ അവർക്കു വിനയായത്.
ഗോലാൻ കുന്നുകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇസ്രേലി സൈന്യത്തിനു ഫണ്ടു ലഭ്യമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രീതി ചർച്ച നടത്തിയതെന്നറിയുന്നു. ആകെ 12 തവണയാണ് ബ്രിട്ടീഷ് വിദേശമന്ത്രാലയത്തെ അറിയിക്കാതെ പ്രീതി ഇസ്രേലികളുമായി ചർച്ച നടത്തിയത്.
പ്രീതി പട്ടേലിന്റെ കസേര തെറിച്ചേക്കും
12:11 AM Nov 09, 2017 | Deepika.com