കൊച്ചി: സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 454 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 297 കോടി രൂപയേക്കാൾ 53 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആദ്യപകുതിയിലെ അറ്റാദായം മുൻവർഷത്തെ 567 കോടി രൂപയിൽനിന്ന് 42 ശതമാനം വർധനയോടെ 805 കോടി രൂപയായി. സെപ്റ്റംബർ 30 വരെ കന്പനി നല്കിയ വായ്പ 27,608 കോടി രൂപയായി.
കന്പനിയുടെ പൂർണ സബ്സിഡിയറിയായ മുത്തൂറ്റ് ഹോം ഫിൻ (ഇന്ത്യ) ലിമിറ്റഡിന്റെ വായ്പ 234 കോടി രൂപ വർധിച്ച് 830 കോടി രൂപയിലേക്ക് ഉയർന്നു. രണ്ടാം ക്വാർട്ടറിൽ കന്പനിയുടെ വരുമാനം 26 കോടി രൂപയും അർധവാർഷിക വരുമാനം 45 കോടി രൂപയുമാണ്. കന്പനി രണ്ടാം ക്വാർട്ടറിൽ അഞ്ചുകോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസിന്റെ സബ്സിഡിയറിയും മൈക്രോ ഫിനാൻസ് എൻബിഎഫ്സിയുമായ ബെൽസ്റ്റാർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസിന്റെ വായ്പ രണ്ടാം ക്വാർട്ടറിൽ 20 ശതമാനം വർധിച്ച് 797 കോടി രൂപയിലെത്തി. കന്പനി ഏഴു കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. സെപ്റ്റംബർ 30ന് കന്പനിയുടെ നെറ്റ് എൻപിഎ 0.06 ശതമാനമാണ്.
മുത്തൂറ്റ് ഫിനാൻസിന്റെ സന്പൂർണ സബ്സിഡിയറിയും ഐആർഡിഎയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം ക്വാർട്ടറിൽ 22 കോടി രൂപയുടെ ആദ്യവർഷ പ്രീമിയം നേടിയിട്ടുണ്ട്. മുൻവർഷമിതേ കാലയളവിലിത് 19 കോടി രൂപയായിരുന്നു.
മുത്തൂറ്റ് ഫിനാൻസിന് 60 ശതമാനം ഓഹരി പങ്കാളിത്തമുള്ള ശ്രീലങ്കൻ സബ്സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാൻസിന്റെ വായ്പ സെപ്റ്റംബർ അവസാനിച്ച ക്വാർട്ടറിൽ 949 കോടി ലങ്കൻ രൂപയായി ഉയർന്നു. കന്പനി ഈ കാലയളവിൽ നാലു കോടി ശ്രീലങ്കൻ രൂപ അറ്റാദായം നേടിയിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസിന് 454 കോടി രൂപ അറ്റാദായം
12:10 AM Nov 09, 2017 | Deepika.com