സിയൂൾ: ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാൻ ആഗോളതലത്തിൽ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാൻ യുഎസിന്റെ മുഴുവൻ സൈനികശക്തിയും പ്രയോഗിക്കാൻ താൻ ഒരുക്കമാണെന്നും ജപ്പാൻ പര്യടനത്തിനുശേഷം ദക്ഷിണകൊറിയൻ സന്ദർശനത്തിനു സിയൂളിൽ എത്തിയ ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയുമായി ചർച്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നും ഇനി നടപടിയാണു വേണ്ടതെന്നും ജപ്പാനിൽ പറഞ്ഞ ട്രംപ് ഇന്നലെ അല്പംകൂടി മയമുള്ള സമീപനമാണു സ്വീകരിച്ചത്. ഉത്തരകൊറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അവസാനം അതു വിജയിക്കുമെന്നാണു കരുതുന്നതെന്നും സിയൂളിൽ ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ നിരായുധീകരിക്കുന്നതിൽ വലിയ പങ്കു വഹിക്കാൻ ചൈനയ്ക്കു ശേഷിയുണ്ട്. ഇക്കാര്യത്തിൽ സഹകരിക്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുമുണ്ട്. റഷ്യയുടെ സഹായവും കിട്ടുമെന്നാണു പ്രതീക്ഷ- പ്രസിഡന്റ് മൂൺ ജേ ഇൻ നൽകിയ വിരുന്നു സത്കാരവേളയിൽ ട്രംപ് പറഞ്ഞു.
അമേരിക്കയിൽ നിന്നു കോടിക്കണക്കിനു ഡോളറിന്റെ ആയുധം വാങ്ങാമെന്നു ദക്ഷിണകൊറിയ സമ്മതിച്ചെന്നു മൂൺ ജേ ഇന്നുമായുള്ള ചർച്ചയ്ക്കുശേഷം ട്രംപ് പറഞ്ഞു. വിമാനങ്ങളും മിസൈലുകളും ഉൾപ്പെടെയുള്ളവ യുഎസ് നൽകും. ആയുധക്കച്ചവടത്തിന്റെ കാര്യം പ്രസിഡന്റ് മൂൺ സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സിയൂളിൽനിന്നു ട്രംപ് ചൈനയിലേക്കു പോകും. പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള ചർച്ചയിലും ഉത്തരകൊറിയ മുഖ്യവിഷയമാവും.
ഉത്തരകൊറിയ ലോകത്തിനു ഭീഷണിയെന്നു ട്രംപ്
12:27 AM Nov 08, 2017 | Deepika.com