ടെക്സസ്: ബാപ്റ്റിസ്റ്റ് പള്ളിയിൽ 26 പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ മുൻ സൈനികൻ ഡെവിൻ പാട്രിക് കെല്ലി മുൻകാലത്ത് നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരം വ്യോമസേന എഫ്ബിഐക്ക് കൈമാറിയില്ലെന്നു വെളിപ്പെടുത്തൽ. ഭാര്യയെയും കുട്ടിയെയും മർദിച്ചതിന് കെല്ലിയെ സൈനികകോടതി വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നു. ഇക്കാര്യം എഫ്ബിഐയെ അറിയിച്ചിരുന്നെങ്കിൽ നാഷണൽ ക്രിമിനിൽ ഇൻഫർമേഷൻ സെന്ററിന്റെ ഡേറ്റാ ബേസിൽ കെല്ലിയുടെ വിവരങ്ങൾ ഉൾപ്പെടുത്തുമായിരുന്നു.
തോക്കുവിൽക്കുന്നതിനു മുന്പു കടയുടമ ഡേറ്റാ ബേസ് പരിശോധിക്കണമെന്നാണു നിയമം. കുറ്റവാളികൾക്ക് തോക്കുവിൽക്കുന്നതു നിയമവിരുദ്ധമാണ്. ഈ വർഷം രണ്ടുതവണ കെല്ലി തോക്കുകൾ വാങ്ങി. രണ്ടു പ്രാവശ്യവും ചെക്കു ചെയ്തപ്പോൾ കെല്ലിക്ക് അയോഗ്യതയില്ലെന്ന റിപ്പോർട്ടാണു കിട്ടിയതെന്നു തോക്കുവിറ്റ സാൻ അന്റോണിയോ സ്റ്റോർ ഉടമകൾ അറിയിച്ചു.
കെല്ലിയുടെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്നതിനെക്കുറിച്ചു റിപ്പോർട്ടു നൽകാൻ എയർഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ഡേവിഡ് ഗോൾഡ്ഫിൻ ഉത്തരവിട്ടു.
ഘാതകന്റെ പൂർവചരിത്രം വ്യോമസേന മറച്ചുവച്ചതായി ആക്ഷേപം
12:27 AM Nov 08, 2017 | Deepika.com