ഹൂസ്റ്റൺ: അമേരിക്കയിൽ ടെക്സസ് സംസ്ഥാനത്തെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വെടിവയ്പു നടത്തി 26 പേരെ വകവരുത്തിയ ഡെവിൻ കെല്ലി(26) മുൻ വ്യോമസേനാ ഉദ്യോഗസ്ഥനാണെന്ന് അധികൃതർ വ്യക്തമാക്കി. ഭാര്യയെയും കുട്ടിയെയും ആക്രമിച്ചതിന് കോർട്ട്മാർഷൽ ചെയ്ത് സേനയിൽനിന്ന് പുറത്താക്കിയ ഇയാൾ ഒരു വർഷം ജയിൽശിക്ഷയും അനുഭവിച്ചു.
വിൽസൺ കൗണ്ടിയിലെ സതർലാന്റിലെ പള്ളിയിൽ ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇവിടെനിന്നു രക്ഷപ്പെട്ട കെല്ലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
2012 മുതൽ 14 വരെ ന്യൂമെക്സിക്കോ സംസ്ഥാനത്തെ ഹോളോമാൻ വ്യോമസേനാ താവളത്തിലാണ് കെല്ലി ജോലി ചെയ്തിരുന്നത്. ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കെല്ലി സമൂഹ മാധ്യമങ്ങളിൽ നടത്തിയ പോസ്റ്റുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് ഗവർണർ ഗ്രെഗ് ആബറ്റ് പറഞ്ഞു. അഞ്ചു വയസുള്ള കുഞ്ഞു മുതൽ 72 കാരൻവരെ മരിച്ചവരിൽ ഉൾപ്പെടുന്നു. പള്ളിയിലെ പാസ്റ്ററുടെ 14 വയസുള്ള മകളും കൊല്ലപ്പെട്ടു.
ടെക്സസ് കൂട്ടക്കൊല: അക്രമി മുൻ സൈനികൻ
12:55 AM Nov 07, 2017 | Deepika.com