ബെയ്റൂട്ട്: ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലധ്യക്ഷൻ സൗദി അറേബ്യ സന്ദർശിക്കുന്നു. സൗദി ഭരണകൂടത്തിന്റെ ഒൗദ്യോഗിക ക്ഷണപ്രകാരമാണ് സന്ദർശനം. ലബനനി ലെ മാറോനൈറ്റ് കത്തോലിക്ക സഭയുടെ തലവൻ പാത്രിയർക്കീസ് കർദിനാൾ ബെഷാറ അൽ റായ് ആണ് സൗദി സന്ദർശിക്കാനൊരുങ്ങുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കർദിനാൾ സൗദി സന്ദർശിക്കാനൊരുങ്ങുന്നത്.
ഇസ്ലാം മതത്തിനൊഴികെ മറ്റൊരു മതത്തിനും പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത സൗദിയിലേക്ക് കത്തോലിക്കാ സഭയുടെ ഒരു മേലധ്യക്ഷനെ ക്ഷണിച്ചത് വലിയ മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. സന്ദർശനത്തിനു ക്ഷണം ലഭിച്ചതായി കർദിനാൾ ബെഷാറ അൽ റായ് സ്ഥിരീകരിച്ചു. പ്രത്യേക വ്യവസ്ഥകളോടെയല്ല സന്ദർശനം. ഏകദിന സന്ദർശനമായിരിക്കും. ഇതിൽ രാഷ്ട്രീയ ഘടകങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2013ൽ അന്നത്തെ അബ്ദുള്ള രാജാവിൽനിന്നു റിയാദ് സന്ദർശിക്കാൻ ക്ഷണം ലഭിച്ചെങ്കിലും പല കാരണങ്ങളാൽ അതു സാധ്യമായില്ലെന്നും കർദിനാൾ ഒാർമിച്ചു.അടുത്തകാലത്തായി സാമൂഹിക-സാന്പത്തികരംഗത്ത് സൗദി അറേബ്യ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ തുടർച്ചയാണു മതപരമായ കാര്യങ്ങളിലുമുണ്ടാകുന്നതെന്നാണു സൂചന. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം, സ്റ്റേഡിയങ്ങളിൽ പ്രവേശനം അടക്കമുള്ള നിരവധി പരിഷ്കാരങ്ങളിലൂടെ സൗദി ഭരണകൂടത്തിന്റെ നിലപാടുകൾ ലോകമെന്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. രാജകുടുംബാംഗങ്ങളും മന്ത്രിമാരും അടക്കമുള്ളവരെ അഴിമതിയുടെ പേരിൽ കഴിഞ്ഞ ദിവസം സൗദി ഭരണകൂടം അറസ്റ്റ് ചെയ്തതും ലോകശ്രദ്ധ നേടി.
ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭാധ്യക്ഷൻ സൗദിയിലേക്ക്
12:55 AM Nov 07, 2017 | Deepika.com