കൊച്ചി: കാത്തലിക് സിറിയൻ ബാങ്ക് നിക്ഷേപ സ്ഥാപനങ്ങളിൽനിന്നു ക്യൂഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ പ്ലേസ്മെന്റ്) മാർഗത്തിൽ 400 മുതൽ 600 കോടി രൂപ വരെ സമാഹരിക്കും. 3.9 കോടി ഓഹരികൾ വിൽക്കും. ഡിസംബറിനകം ഇത് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകർ മികച്ച പ്രതികരണം ഇതിനകം നൽകിയതിനാൽ ഇതിൽ കൂടുതൽ സമാഹരിക്കാൻ കഴിയുമെന്നും കാത്തലിക് സിറിയൻ ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിന്റെ പ്രഥമിക ഓഹരി വില്പന (ഐപിഒ) 2019 മാർച്ചിനുശേഷം നടത്തുമെന്നും ചെയർമാൻ ടി.എസ്. അനന്തരാമൻ പറഞ്ഞു.
2015-16ൽ ബാങ്കിന്റെ നഷ്ടം 149 കോടി രൂപയായിരുന്നു. എന്നാൽ, 2016-17ൽ 1.55 കോടി രൂപ ലാഭത്തിലായി. ഇതിൽ പ്രധാന പങ്കു വഹിച്ചതു ട്രഷറി വിഭാഗമാണ്. ഈ വർഷം ആദ്യ പാദത്തിൽ ഒന്പതു കോടിയുടെയും രണ്ടാം പാദത്തിൽ 34 കോടിയുടെയും മൊത്താദായം ലഭിച്ചു. ഈ വർഷവും ലാഭം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്.
മൂല്യധന പര്യാപ്തത 10.25 ശതമാനം വേണ്ടിടത്ത് കഴിഞ്ഞ മാർച്ചിൽ 12.15 ശതമാനമായി. തകർച്ച നേരിടുന്ന ബാങ്കുകളുടെ പട്ടിക തയാറാക്കി ആർബിഐ പ്രത്യേക ചട്ടങ്ങൾ കൊണ്ടു വരുന്പോൾ അതിൽ കാത്തലിക് സിറിയൻ ബാങ്ക് ഉൾപ്പെടുന്നില്ല. 2016 സെപ്റ്റംബറിൽ 3071 കോടി രൂപയായിരുന്ന കാസ നിക്ഷേപം 3753 കോടിയായി വർധിച്ചു. ഈ വിഭാഗത്തിൽ 22 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്.
വായ്പാ, നിക്ഷേപ അനുപാതം 65 ശതമാനമായി ഉയർന്നു. വായ്പകളിൽ 25 ശതമാനം സുരക്ഷിതമായ സ്വർണ വായ്പകളാണ്.നിഷ്ക്രിയ ആസ്തി 6.75 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു. അറ്റനിഷ്ക്രിയ ആസ്തി 4.73 ശതമാനമായി കുറഞ്ഞു. കിട്ടാക്കടം തിരിച്ചുപിടിക്കാനും നടപടികൾ കൈക്കൊണ്ടുവരുന്നു. ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രൻ, സിഎഫ്ഒ പി.വി. ആന്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കാത്തലിക് സിറിയൻ ബാങ്ക് 400 മുതൽ 600 വരെ കോടി രൂപ സമാഹരിക്കും
12:32 AM Oct 24, 2017 | Deepika.com