ലണ്ടന്‍: മലയാളി നഴ്സുമാര്‍ക്ക് പ്രതീക്ഷയുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. നഴ്സുമാരെ കിട്ടാതെ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രതിസന്ധിയിലായതോടെയാണ് എന്‍എംസി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ പുതിയ ഇളവുകളുമായി രംഗത്തെത്തിയത്. നവംബർ മുതല്‍ ഐ ഇ എല്‍ടിഎസ് സ്കോര്‍ ഏഴു വേണം എന്ന നിബന്ധനയാണ് എടുത്തു കളഞ്ഞത്.
ഐഇഎല്‍ടിഎസിനു പകരം നഴ്സിംഗ് വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഓഇടി ( ഒാക്യൂപ്പേഷണല് ഇംഗ്ലീഷ് ടെസ്റ്റ് ) എഴുതുകയാണെങ്കില്‍ അതിനു ബി ഗ്രേഡ് ലഭിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അടുത്തിടെ ഇറങ്ങിയ നഴ്സ്മാരാണെങ്കില് ഇംഗ്ലീഷ് മാധ്യമത്തിലാണു പഠിച്ചതെന്നും കോഴ്സിന്റെ ഭാഗമായി അമ്പതു ശതമാനം ക്ലിനിക്കല്‍ പ്രാക്ടീസ് ഉണ്ടായിരുന്നു എന്ന രേഖ കൂടി സമര്‍പ്പിക്കണം, അതുപോലെ ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തു നഴ്സിംഗ് പഠിക്കുകയോ, മറ്റൊരു രാജ്യത്തു പഠിക്കുകയാണെങ്കില്‍ ഇംഗ്ലീഷ് മാതൃഭാഷ ആയുള്ള രാജ്യത്തു ചുരുങ്ങിയത് ഒരു വർഷം ജോലി ചെയ്തു എന്ന രേഖ സമര്‍പ്പിക്കുകയോ ചെയ്താലും ഐഇഎല്‍ടിഎസ് എന്ന കടമ്പയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും. ഇപ്പോഴത്തെ പോലെ തന്നെ ഐഇഎല്‍ടിഎസിനു എല്ലാ വിഷയങ്ങള്‍ക്കും ഏഴു സ്കോര്‍ ഉള്ളവര്‍ക്ക് നിലവില്‍ ലഭിക്കുന്നത് പോലെ തന്നെ രജിസ്ട്രേഷന് ലഭിക്കും. പുതിയ പരിഷ്കാരങ്ങള്‍ മൂലം നിലവിലുള്ള യോഗ്യതകളുള്ളവര്‍ക്ക് രജിസ്ട്രേഷന് നിഷേധിക്കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.
എന്‍എംസി വൃത്തങ്ങള്‍ ഇത് സംബന്ധിച്ച സൂചനകള്‍ നേരത്തേ പുറത്തുവിട്ടിരുന്നു എങ്കിലും ഐഇഎല്‍ടിഎസ് ഇല്ലാതെ യുള്ള ഒരു പരിഷ്കാരം നടപ്പിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഐഇഎല്‍ടിഎസിനു പകരം പറഞ്ഞിരിക്കുന്ന ഒഇ ടി എന്ന പരീക്ഷ പാസാകാന്‍ താരതമ്യേന എളുപ്പമാണെന്നാണ് പറയപ്പെടുന്നത്. നഴ്സിംഗ് നന്നായി പഠിച്ചു പാസാകുന്നവർക്ക് വിഷയസംബന്ധിയായ ഈ പരീക്ഷ ഒരു കടമ്പയാകുമെന്നു കരുതുന്നില്ല. എന്നാല്‍, ചില ആശയക്കുഴപ്പങ്ങളും ഇത് സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പ്ലസ്ടു കഴിഞ്ഞുള്ള എല്ലാ കോഴ്സുകളുടെയും അധ്യയന മാധ്യമം ഇംഗ്ലീഷ് ആയതിനാല്‍, ഇംഗ്ലീഷ് മാതൃഭാഷയായി പഠിച്ച കുട്ടികള്‍ക്ക് ഐഇഎൽടിഎസ് ഇല്ലാതെ തന്നെ മറ്റു യോഗ്യതകള്‍ ഉണ്ടെങ്കില്‍ രജിസ്ട്രേഷന് ലഭിക്കുമെന്നതില്‍ അല്പംകൂടി കൃത്യത ലഭിക്കാനുണ്ട്. ഇതു വരുംദിവസങ്ങളില്‍ എന്‍എംസി വ്യക്തമാക്കും എന്നാണു കരുതുന്നത്. അതുപോലെ തന്നെ രണ്ടാമത്തെ യോഗ്യതയായി പറയുന്ന 50 ശതമാനം ക്ലിനിക്കല്‍ പ്രാക്ടീസിന്റെ എഴുപതു ശതമാനം ഇംഗ്ലീഷിലാണ് നടത്തിയിരിക്കുന്നത് എന്നത് ഒരു മലയാളി നഴ്സ് എങ്ങനെ തെളിയിക്കും എന്നതും ചോദ്യമാണ്. ഇതിനുള്ള തെളിവുകളെ സംബന്ധിച്ചും എന്‍എംസി വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്.
ഷൈമോന്‍ തോട്ടുങ്കല്‍
ബ്രിട്ടനില്‍ നഴ്സിംഗ് ജോലിക്ക് വന്‍ ഇളവുകള്‍
12:22 AM Oct 20, 2017 | Deepika.com