വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ജസീന്ദ ആർഡേൺ. ലേബർ പാർട്ടി നേതാവായ ഈ മുപ്പത്തേഴുകാരി രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാകും.
കുടിയേറ്റക്കാരുടെ സംഖ്യ കുറയ്ക്കുമെന്നും ചില മേഖലകളിൽ വിദേശ മൂലധനം വിലക്കുമെന്നുമൊക്കെയാണ് ആർഡേണിന്റെ നിലപാട്. ന്യൂസിലൻഡ് ഫസ്റ്റ് എന്ന തീവ്രദേശീയവാദ പാർട്ടിയുടെ പിന്തുണയിലാണു മന്ത്രിസഭ ഉണ്ടാക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ന്യൂസിലൻഡ് ഡോളറിനു വില താണു.
പത്തു വർഷം ഭരിച്ച നാഷണൽ പാർട്ടിക്കു സെപ്റ്റംബർ 23-ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായി. രണ്ടാം സ്ഥാനത്തു വന്ന ലേബറിന്റെ നേതാവ് ആൻഡ്രൂ ലിറ്റിൽ മാറി ആർഡേൺ വന്നപ്പോൾ ന്യൂസിലൻഡ് ഫസ്റ്റും ഗ്രീൻ പാർട്ടിയും പിന്തുണയ്ക്കുകയായിരുന്നു.
കാപ്പി കഴിക്കാത്ത ആർഡേൺ കുറച്ചുകാലം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഉപദേശകസംഘത്തിലുണ്ടായിരുന്നു.
ജസീന്ദ ആർഡേൺ ന്യൂസിലൻഡ് പ്രധാനമന്ത്രിയാകും
11:51 PM Oct 19, 2017 | Deepika.com