ടോക്കിയോ: അന്പതു കിലോമീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള ഗുഹ ചന്ദ്രനിൽ കണ്ടെത്തിയെന്നു ജാപ്പനീസ് ശാസ്ത്രജ്ഞർ അറിയിച്ചു. ജപ്പാന്റെ സെലിനെ ലൂണാർ ഓർബിറ്റർ അയച്ച ഡേറ്റാ പരിശോധിച്ചശേഷമാണ് അവർ ഇക്കാര്യം സ്ഥിരീകരിച്ചത്.
350 കോടി വർഷങ്ങൾക്കു മുന്പ് അഗ്നിപർവത സ്ഫോടനത്തെത്തുടർന്നു ലാവാ ഘനീഭവിച്ച് രൂപപ്പെട്ടതാണ് ഈ ഗുഹയെന്നു കരുതുന്നു.
ഭാവിയിലെ ചാന്ദ്രയാത്രികർക്ക് അണുവികിരണത്തിൽനിന്നും താപനിലയിലെ വൻ ഏറ്റക്കുറച്ചിലിൽ നിന്നും സംരക്ഷണം നൽകാൻ ഈ ഗുഹയ്ക്കാവുമെന്നാണു നിഗമനം.
ലാവാ പ്രവാഹത്തെക്കുറിച്ചു നേരത്തേ സൂചനയുണ്ടായിരുന്നെന്നും എന്നാൽ ഇതു ഘനീഭവിച്ച് ഗുഹയായി മാറിയെന്ന കാര്യം സ്ഥിരീകരിക്കാനായത് ഇപ്പോഴാണെന്നും ജപ്പാൻ ഏറോസ്പേസ് എക്സ് പൊളറേഷൻ ഏജൻസിയിലെ ഗവേഷകനായ ജുനിച്ചി ഹരിയുമാ എഎഫ്പിയോടു പറഞ്ഞു.
മാരിയുസ് എന്നറിയപ്പെടുന്ന മേഖലയിൽ മണ്ണിനടിയിലായാണു തുരങ്കം പോലുള്ള ഗുഹ കാണപ്പെട്ടത്. ഗുഹാന്തർഭാഗത്ത് പര്യവേഷണം നടത്തിയാൽ വിലപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ഹരിയുമാ വ്യക്തമാക്കി.
2030ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള തയാറെടുപ്പിലാണു തങ്ങളെന്ന് ജപ്പാൻ അധികൃതർ ജൂണിൽ പറഞ്ഞിരുന്നു.
ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ 2025 ഓടെ ഒരു സ്പേസ് സ്റ്റേഷൻ സ്ഥാപിക്കാൻ അമേരിക്കയിലെ നാസ ഒരുങ്ങുന്നുണ്ട്. ഇതിനായി അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കും.
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
11:51 PM Oct 19, 2017 | Deepika.com