ബെയ്ജിംഗ്: അതിർത്തി രാജ്യങ്ങളുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നു ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിംഗ്. എന്നാൽ തങ്ങളുടെ താത്പര്യങ്ങൾ ബലികഴിച്ചാകില്ല ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആരംഭിച്ച 19-ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു ഷി. തന്റെ ഭരണകാലത്ത് രാജ്യം മികച്ച നേട്ടങ്ങൾ കൈവരിച്ചെന്നു പറഞ്ഞ ഷി രാജ്യം ലോകത്തിന്റെ മുഖ്യധാരയിലെത്താൻ ഇനിയും കൂടുതൽ പ്രയത്നം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. ടിയാൻമെൻ ചത്വരത്തിലെ ഗ്രേറ്റ് ഹാളിൽ ആരംഭിച്ച സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 2,300ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിന്റെ താത്പര്യം ബലികഴിച്ചോ, മറ്റാരുടെയെങ്കിലും ചെലവിലോ വികസനം സാധ്യമാക്കാൻ ആഗ്രഹിക്കുന്നില്ല. പാശ്ചാത്യരെ അനുകരിച്ചുള്ള വികസന മാതൃക നടപ്പാക്കില്ല. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. പരസ്പര സൗഹാർദത്തിന്റെയും സത്യസന്ധതയുടെയും പരസ്പര നേട്ടത്തിന്റെയും അടിസ്ഥാനത്തിലാവും അത്. തർക്കങ്ങളും ഭിന്നാഭിപ്രായങ്ങളും ചർച്ചയിലൂടെ പരിഹരിക്കും. ഭീകരവാദത്തെ കൂട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഷി യുടെ പ്രസ്താവനകളുടെ പ്രസക്തി ഏറെയാണെന്നാണ് നിരീക്ഷണം. പാർട്ടി കോൺഗ്രസിൽ ഷിയുടെ പ്രസംഗം മൂന്നര മണിക്കൂർ നീണ്ടു. മുൻ പ്രസിഡന്റ് 91 കാരനായ ജിയാംഗ് സെമിൻ ഉൾപ്പെടെയുള്ളവർ ഷിയുടെ പ്രസംഗം കേൾക്കാനെത്തി. 24ന് സമ്മേളനം സമാപിക്കും. പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ഷി പിടിമുറുക്കുമെന്നാണു നിഗമനം.
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
12:58 AM Oct 19, 2017 | Deepika.com