ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ബോയിംഗ് കന്പനിയെയും മറികടന്ന് കനേഡിയൻ വിമാന കന്പനി ബൊംബാർഡിയെ. കാനഡയിൽ സർക്കാർ സബ്സിഡിയോടെയാണു നിർമിക്കുന്നതെന്നാരോപിച്ച് ബൊബാർഡിയെയുടെ വിമാനങ്ങൾ അമേരിക്കയിൽ വിൽക്കാൻ ട്രംപ് വിലയുടെ മൂന്നിരട്ടി ചുങ്കം ചുമത്തിയിരുന്നു. അമേരിക്കൻ വിമാന കന്പനി ബോയിംഗിന്റെ സ്വാധീനത്തിലാണ് ഈ തീരുമാനമെന്നു കരുതപ്പെടുന്നു.
താരതമ്യേന ചെറിയ കന്പനിയായ ബൊംബാർഡിയെ കണ്ടെത്തിയ വഴി ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിക്കുകയായിരുന്നു. അങ്ങനെ യൂറോപ്യൻ വിമാന കന്പനി എയർബസ് ഇൻഡസ്ട്രീയുമായി സഖ്യമുണ്ടാക്കി. ബൊംബാർഡിയെയുടെ പുതിയ വിമാന മോഡലായ സിഎസ് 300 നിർമിക്കുന്നതിനുള്ള സംരംഭത്തിൽ 50 ശതമാനം ഓഹരി എയർബസിനു നല്കി. അതുവഴി ട്രംപിനെയും മറികടന്നു. എയർബസിന് അമേരിക്കയിൽ വിമാനനിർമാണ ശാലയുണ്ട്. അവിടെ സിഎസ് 300 അസംബിൾ ചെയ്യും. അതോടെ ഉത്പന്നം അമേരിക്കൻ ആകും. ട്രംപിന്റെ 300 ശതമാനം ചുങ്കം നല്കാതെ കഴിക്കാം.
വിമാനവിപണിയിലെ ബോയിംഗ് അധീശത്വത്തിനു പുതിയ വ്യാപാരസഖ്യം ഭീഷണിയുയർത്തും. 108 മുതൽ 160 വരെ യാത്രക്കാരെ വഹിക്കാവുന്നതാണു സിഎസ് 300. നവീന ഡിസൈനും സാങ്കേതികവിദ്യയും ഇതിനെ ആകർഷകമാക്കുന്നു. ബോയിംഗിനോ എയർബസിനോ ഈ വലുപ്പത്തിൽ വിമാനങ്ങളില്ല.
സിഎസ് 300ന് ഇതുവരെ അമേരിക്കയിലെ ഡെൽറ്റാ എയർലൈൻസിൽനിന്നു മാത്രമെ ഓർഡർ ലഭിച്ചിട്ടുള്ളൂ. ഇനി എയർബസിന്റെ മാർക്കറ്റിംഗ് വൈദഗ്ധ്യം വില്പന വർധിപ്പിക്കുമെന്നാണു പ്രതീക്ഷ. സിഎസ് 300 രംഗത്തു വരാതിരിക്കാൻ ബോയിംഗ് നടത്തിയ കളികൾ പുതിയ വിമാനം മികവുറ്റതാണെന്ന ധാരണ വളർത്താൻ സഹായിച്ചിട്ടുണ്ട്.
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
11:48 PM Oct 18, 2017 | Deepika.com