ഗോഹട്ടി: ടാറ്റ മോട്ടോഴ്സ് നിർമിച്ച ഇലക്ട്രിക് ബസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. ഗോഹട്ടിയിൽ നടന്ന ചടങ്ങിൽ ആസാം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എഎസ്ടിസി)എംഡി അനന്ദ് പ്രകാശ് തിവാരിയാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ഒൻപതു മീറ്റർ നീളമുള്ള ബസിൽ 34 യാത്രക്കാർക്കു സഞ്ചരിക്കാനാകും. ഏഴു ദിവസത്തേക്കുകൂടി പരീക്ഷണ ഓട്ടം തുടരുമെന്നും ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിനുള്ള ടീം അംഗങ്ങളുടെ യാത്രക്കായി ബസ് വിട്ടുനൽകിയിരിക്കുകയാണെന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന നയത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് ടാറ്റ ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നത്. നേരത്തേ ചണ്ഡിഗഡിലും ഷിംലയിലും ടാറ്റ ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വിവിധ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഇലക്ട്രിക് ബസിന്റെ പ്രവർത്തനം വിലയിരുത്താനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റ ബസിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. പരീക്ഷണം വിജയമായാൽ വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചു പൊതുഗതാഗതത്തിനു ബസ് ലഭ്യമാക്കാനാണ് ടാറ്റയുടെ പദ്ധതി.
പെട്രോളിയം ഇറക്കുമതിയിൽ ഗണ്യമായ കുറവു വരുത്താനും മലിനീകരണതോതു കുറയ്ക്കാനുമായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാൻ വാഹന നിർമാതാക്കളുടെ സഹകരണം കേന്ദ്രസർക്കാർ നേരത്തേ തേടിയിരുന്നു.
ഇലക്ട്രിക് ബസുമായി ടാറ്റ
11:45 PM Oct 17, 2017 | Deepika.com