റോം: പട്ടിണിയുടെ മുഖ്യ കാരണം യുദ്ധവും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അതിനാൽ ഇത് ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല. ലോക ഭക്ഷ്യദിനമായ ഇന്നലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന റോമിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യവസ്തുക്കളുടെ മതിയായ ഉത്പാദനവും ശരിയായ വിതരണവും മാത്രമല്ല, ഭക്ഷണം കഴിക്കാൻ ഒരു മനുഷ്യനുള്ള അവകാശവും ഉറപ്പാക്കപ്പെടണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു.
സംഘർഷങ്ങളുമായും കാലാവസ്ഥാ വ്യതിയാനവുമായും ബന്ധപ്പെട്ട ദുരിതങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി മനുഷ്യനെ അവന്റെ ജന്മനാട് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. സംഘർഷങ്ങളും കാലാവസ്ഥവ്യതിയാനവും ഇല്ലാതാക്കാൻ സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണം.
പരിമിതമായ വിഭവങ്ങളിൽ മനുഷ്യൻ കാണിക്കുന്ന അവഗണനയും ആർത്തിയും ഭൂമിയെ ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തരയുദ്ധത്തിന്റെ കെടുതി നേരിടുന്ന സിറിയയിൽനിന്നു പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടു മുങ്ങി മരിച്ച മൂന്നു വയസുകാരൻ എയ്ലൻ കുർദിയുടെ മാർബിൾ ശില്പം മാർപാപ്പ യുഎൻ സംഘടനയ്ക്കു സമ്മാനമായി നല്കി. 2015ൽ തുർക്കി തീരത്തടിഞ്ഞ എയ്ലന്റെ മൃതദേഹത്തിന്റെ ചിത്രം ആഗോള ചർച്ചാ വിഷയമായിരുന്നു.
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
11:58 PM Oct 16, 2017 | Deepika.com