ലിസ്ബൺ: പോർച്ചുഗലിൽ പല സ്ഥലങ്ങളിലായി പടർന്ന കാട്ടുതീ 27 പേരുടെ ജീവനപഹരിച്ചു. വടക്കൻ, മധ്യ മേഖലകളിലായി 520 തീപിടിത്തങ്ങളാണു ഞായറാഴ്ച ഉണ്ടായതെന്നു സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തീ കെടുത്താനായി നാലായിരം അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങി. ഭൂരിഭാഗം തീപിടിത്തങ്ങളും അണച്ചു.
എന്നാൽ 20 വലിയ തീപിടിത്തങ്ങൾ നിയന്ത്രണവിധേയമായിട്ടില്ല. എല്ലായിടത്തും തീയാണെന്നും ശരിക്കും നരകമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
വർഷാരംഭം മുതൽ പോർച്ചുഗലിൽ വരൾച്ചയും ചൂടും അനുഭവപ്പെടുന്നുണ്ട്. നാലു മാസം മുന്‍പുണ്ടായ മറ്റൊരു തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെടുകയും 250 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പോർച്ചുഗീസ് അതിർത്തിയോടു ചേർന്നുള്ള സ്പെയിനിലെ ഗലീഷ്യയിൽ ഒരു സംഘം അക്രമികൾ മനഃപൂർവമുണ്ടാക്കിയ തീപിടിത്തത്തിൽ മൂന്നു പേർ പരിച്ചു. 17 തീപിടിത്തങ്ങളാണ് ഉണ്ടായത്.
ഒഫീലിയ ചുഴലിക്കൊടുങ്കാറ്റിന്റെ സാന്നിധ്യം തീ കൂടുതൽ മേഖലകളിലേക്കു വ്യാപിക്കാൻ ഇടയാക്കി.
പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
11:58 PM Oct 16, 2017 | Deepika.com