ഡബ്ലിൻ: ബ്രിട്ടീഷ് ദ്വീപുകളിൽ വീശിയ ഒഫീലിയ ചുഴലിക്കൊടുങ്കാറ്റ് രണ്ടു പേരുടെ ജീവനെടുത്തു.
റിപ്പബ്ലിക് ഓഫ് അയർലൻഡിലാണ് രണ്ടു മരണങ്ങളും. ഇതിനു പുറമേ, ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും വെയിൽസും തെക്കുപടിഞ്ഞാറൻ സ് കോട്ലൻഡും കൊടുങ്കാറ്റ് ഭീഷണിയിലാണ്.
കൊടുങ്കാറ്റിൽ കാറിൽ മരം വീണ് ഒരു സ്ത്രീയും, കടപുഴകിയ മരം മുറിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരു പുരുഷനുമാണ് മരിച്ചത്.
ഐറിഷ് റിപ്പബ്ലിക്കിലെ 2,30,000 ഭവനങ്ങളിൽ വൈദ്യുതിയില്ലാതായി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. സ്കൂളുകൾ അടച്ചിട്ടു. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. രാജ്യത്തെ 200 വിമാന സർവീസുകൾ റദ്ദാക്കി.
അര നൂറ്റാണ്ടിനിടെ അയർലൻഡിൽ വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ഒഫീലിയെ യുഎസിലെ ഹരിക്കേൻ സെന്റർ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയിട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റ് വരുംദിവസങ്ങളിൽ കൂടുതൽ ദുർബലമാകുമെന്നു പ്രതീക്ഷിക്കുന്നു.
വെയിൽസിൽ ഒഫീലിയ വീശിയതിനെത്തുടർന്ന് 200 വീടുകളിൽ വൈദ്യുതിയില്ലാതായി.
മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് സന്ദർശനം മാറ്റിവച്ചു.
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
11:58 PM Oct 16, 2017 | Deepika.com