പാനജി:വാഹനങ്ങളിൽ പോട്രോളിനും ഡീസലിനും പകരമായി മെഥനോൾ ഉപയോഗിക്കാൻ ഇന്ത്യ തയാറാവണമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിധിൻഗഡ്കരി. വാഹനങ്ങളിൽനിന്നുള്ള മലീനീകരണപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇതു ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ’സാഗർ’ സെമിനാറിൽ പ്രസംഗിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ലിറ്റിറിന് 22 രൂപമാത്രമുള്ള മെഥനോൾ ആണ് സ്വീഡനിൽ ഡീസലിനു പകരമായി ഉപയോഗിക്കുന്നത്. മെഥനോൾ ഉപോയോഗിക്കാവുന്ന വിധത്തിൽ എൻജിൻ നിർമിക്കാൻ വാഹനനിർമാതാക്കൾ തയാറാവണം. കടലിലെ മലീനീകരണത്തിനു തടയിടാൻ കപ്പലുകളിൽ ഇന്ധനമായി ബയോ ഫ്യുവൽ ഉപയോഗിക്കണം. ഈ ആവശ്യം ഉന്നയിച്ചു കപ്പൽ നിർമാതാക്കളുമായി കേന്ദ്രസർക്കാർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വാഹനങ്ങളുടെ എണ്ണത്തിൽ 22 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യപോലൊരു രാജ്യത്തു വാഹനങ്ങളുടെ എണ്ണം പെരുകുന്നത് അഭികാമ്യമല്ല. റോഡുഗതാഗതത്തിലെ തിരക്ക് കുറയ്ക്കാൻ ജല ഗതാഗത സംവിധാനം വിപുലമാക്കേണ്ടതുണ്ട്. എയർ ട്രാഫിക് കണ്ട്രോൾ സംവിധാനത്തിനു സമാനമായി കേന്ദ്രീകൃത നദീജല സംവിധാനം സർക്കാർ ഉടൻ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വാഹന ഇന്ധനം മെഥനോളാക്കൂ: ഗഡ്കരി
12:25 AM Oct 15, 2017 | Deepika.com