അറ്റ്ലാന്റ (ജോർജിയ): ലോകവ്യാപകമായി ശീതളപാനീയ മേഖലയിൽ കുതിപ്പു തുടരുന്നു പെപ്സികോയും കൊക്കകോളയും തങ്ങളുടെ ഉത്പന്നങ്ങളിലെ ചേരുവയിൽ മാറ്റം വരുത്തുന്നു. രഹസ്യചേരുവയിൽ ആരോഗ്യത്തിനു ഹാനികരമായ പഞ്ചസാരയും അസ്പാർടേമുമാണ് പ്രധാനമായുള്ളത്. പഞ്ചസാരയേക്കാൾ കൂടുതൽ ഹാനികരമാണ് അസ്പാർടേം എന്ന രാസവസ്തു.
ലോകവ്യാപകമായി ആരോഗ്യശ്രദ്ധ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ശീതളപാനീയങ്ങളിലും മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിനസിൽ മാറ്റം വരുത്താൻ കൊക്കകോളയും പെപ്സികോയും തീരുമാനിച്ചത്. കമ്പനികളുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലുള്ള ഉത്പന്നങ്ങളുടെ ചേരുവയിൽ മാറ്റം വരുത്തി പ്രകൃതിദത്ത മധുരവസ്തുവായ സ്റ്റീവിയ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടെ പഞ്ചസാര അല്ലെങ്കിൽ അസ്പാർടേം ഉപയോഗിക്കുന്നത് കുറയ്ക്കാനാകും.
പുതിയ റിപ്പോർട്ടുകളനുസരിച്ച് മാസയിലെ (മാംഗോ ജ്യൂസ്) പഞ്ചസാരയുടെ അളവ് 30-35 ശതമാനം കുറയ്ക്കാനാണ് കൊക്കകോളയുടെ തീരുമാനം. കമ്പനിയുടെതന്നെ ഓറഞ്ച് സോഡയായ ഫാന്റയിൽ സ്റ്റീവിയയും അഞ്ചു ശതമാനം ഓറഞ്ച് ജ്യൂസും ഉൾപ്പെടുത്തും. പെപ്സികോ തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് ആയ 7അപ്പിൽ കാലറി കുറയ്ക്കാനുള്ള പുതിയ ഫോർമുലകളുടെ പരീക്ഷണത്തിലാണ്. ഈ വർഷം അവസാനത്തോടെ പുതിയ ഫോർമുലേഷനിൽ ഉത്പന്നങ്ങൾ പുറത്തിറക്കാനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.കാൻസർ, ഭാരംവയ്ക്കൽ, ഗർഭധാരണ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കൊക്കെ കാരണമാകുന്ന കൃത്രിമ മധുരവസ്തുവാണ് അസ്പാർടേം.
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
12:28 AM Oct 14, 2017 | Deepika.com