വാഷിംഗ്ടൺ ഡിസി: യുഎന്നിന്റെ സാംസ്കാരിക, വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോയിൽനിന്നു പിന്മാറാൻ അമേരിക്ക തീരുമാനിച്ചു. 2018 ഡിസംബർ 31നാണു പിന്മാറ്റം പ്രാബല്യത്തിൽ വരിക. അതിനുശേഷം നിരീക്ഷക പദവിയിൽ തുടരാൻ അമേരിക്ക താത്പര്യം അറിയിച്ചിട്ടുണ്ട്. പാരീസിൽ ഹെഡ്ക്വാർട്ടേഴ്സുള്ള യുനെസ്കോയുടെ ഇസ്രേലി വിരുദ്ധ നിലപാടുകളിൽ അമേരിക്ക നേരത്തെ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
സംഘടനയിൽനിന്നു പിന്മാറുകയാണെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസണിൽ നിന്ന് അറിയിപ്പു ലഭിച്ചെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഐറിന ബൊക്കോവ പാരീസിൽ വ്യക്തമാക്കി. യുഎസ് നിലപാടിൽ ഖേദമുണ്ടെന്നും അവർ പറഞ്ഞു. തീവ്രവാദവിരുദ്ധ പോരാട്ടത്തെ സഹായിക്കാനായി വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ട സന്ദർഭമാണിത്. ഈ അവസരത്തിൽ അമേരിക്ക പിൻവാങ്ങുന്നത് കഷ്ടമാണെന്നു ബൊക്കോവ ചൂണ്ടിക്കാട്ടി.
2011ൽ പലസ്തീൻ അഥോറിട്ടിക്ക് അംഗത്വം നൽകാൻ യുനെസ്കോ തീരുമാനിച്ചതിനെത്തുടർന്നു സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിർത്തിവച്ചിരുന്നു.
എന്നാൽ സംഘടനയുടെ പാരീസ് ഹെഡ്ക്വാർട്ടേഴ്സിലെ ഓഫീസ് അമേരിക്ക നിലനിർത്തി. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി അവയുടെ സംരക്ഷണം ഉറപ്പാക്കുന്ന യുനെസ്കോ രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച രാജ്യമാണ് അമേരിക്ക. 1945ൽ നിലവിൽ വന്ന യുനെസ്കോ ഭരണഘടനയുടെ പ്രീയാംബിൾ രചിച്ചത് യുഎസ് പ്രതിനിധി ആർച്ചിബാൾഡ് മക്ലീഷാണ്.
യുദ്ധത്തിന്റെ ആരംഭം കുറിക്കുന്നത് മനുഷ്യന്റെ മനസിലാണെന്നതിനാൽ സമാധാനത്തിനുള്ള നീക്കവും മനസിൽത്തന്നെ തുടങ്ങണമെന്ന പ്രാരംഭ വാചകം ഏറെ പ്രസിദ്ധമാണ്. സംഘടനയുടെ സോവ്യറ്റ് ചായ്വ് ചൂണ്ടിക്കാട്ടി 1984ൽ റോണൾഡ് റേയ്ഗന്റെ ഭരണകാലത്ത് അമേരിക്ക യുനെസ്കോയിൽനിന്നു പിന്മാറിയിരുന്നു. 2002ൽ ജോർജ് ഡബ്ളിയു ബുഷിന്റെ കാലത്താണു വീണ്ടും ചേർന്നത്.
യുനെസ്കോയിൽ നിന്നു യുഎസ് പിന്മാറുന്നു
12:53 AM Oct 13, 2017 | Deepika.com