മാഡ്രിഡ്: പ്രതീകാത്മക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാനും മാഡ്രിഡിന്റെ നേരിട്ടുള്ള ഭരണം ഏർപ്പെടുത്താനും മടിക്കില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ് മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച ബാഴ്സലോണയിൽ കറ്റാലൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത വിഘടനവാദി നേതാവ് കാർലസ് പ്യൂജിമോണ്ടാണു സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്.
സ്പാനിഷ് കേന്ദ്രഭരണകൂടവുമായി ചർച്ച നടത്തുന്നതിനു വേണ്ടി പ്രഖ്യാപനം നടപ്പിൽ വരുത്തുന്നത് നീട്ടിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെയിനിൽനിന്നു വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കാർലസിനോടു പ്രധാനമന്ത്രി രഹോയ് ആവശ്യപ്പെട്ടു. ഇന്നലെ രഹോയിയുടെ അധ്യക്ഷതയിൽ കാബിനറ്റ് യോഗം ചേർന്ന് അനന്തര നടപടികൾ ചർച്ച ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ 155-ാം വകുപ്പ് പ്രയോഗിച്ച് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കുമെന്നു നേരത്തെ തന്നെ മാഡ്രിഡ് മുന്നറിയിപ്പു നൽകിയിരുന്നു.
കാർലസിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം സ്പെയിനിനെ അഭൂതപൂർവമായ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സ്പാനിഷ് ഭരണഘടന മാനിക്കണമെന്നു യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. വിഘടനവാദികൾ സർക്കാരുണ്ടാക്കിയാൽ പിന്തുണയ്ക്കില്ലെന്നു ജർമനിയും ഫ്രാൻസും വ്യക്തമാക്കി.
ഈയിടെ സ്പാനിഷ് കോടതിയുടെ വിലക്കു ലംഘിച്ചു കാറ്റലോണിയ നടത്തിയ ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും സ്പെയിനിൽനിന്നു വേർപെടുന്നതിന് അനുകൂലമായി വിധിയെഴുതിയിരുന്നു. ഇതേത്തുടർന്നാണ് കാർലസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു തുനിഞ്ഞത്. വിഘടനവാദികളായ ആയിരങ്ങൾ ബാഴ്സലോണയിലെ കറ്റാലൻ പാർലമെന്റ് മന്ദിരത്തിനു സമീപം കാർലസിന്റെ പ്രസംഗം ടിവി സ്ക്രീനുകളിൽ വീക്ഷിക്കാനായി തടിച്ചു കൂടിയിരുന്നു.
കാറ്റലോണിയയുടെ ഭരണം മാഡ്രിഡ് ഏറ്റെടുത്തേക്കും
12:48 AM Oct 12, 2017 | Deepika.com