സീയൂൾ: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി അമേരിക്കൻ ബോംബർ യുദ്ധവിമാനങ്ങൾ ദക്ഷിണകൊറിയയുടെയും ജപ്പാന്റെയും യുദ്ധവിമാനങ്ങളുമായി ചേർന്ന് അഭ്യാസപ്രകടനം നടത്തി.
മുന്‍പത്തെ സംയുക്ത അഭ്യാസങ്ങൾ പകലായിരുന്നെങ്കിൽ ചൊവ്വാഴ്ചത്തേത് രാത്രിയായിരുന്നുവെന്ന പ്രത്യേകതയുണ്ട്. പസഫിക്കിലെ യുഎസ് സൈനിക താവളമായ ഗ്വാമിലെ രണ്ട് ബി-വൺ ബി ബോംബർ യുദ്ധവിമാനങ്ങളാണ് പങ്കെടുത്തത്. ദക്ഷിണകൊറിയയുടെ രണ്ടു പോർവിമാനങ്ങളുമുണ്ടായിരുന്നു. ജപ്പാൻ കടലിലും മഞ്ഞക്കടലിലുമായിരുന്നു അഭ്യാസം. അമേരിക്കൻ യുദ്ധവിമാനങ്ങൾ തുടർന്ന് ജപ്പാൻ വ്യോമസേനയുമായി ചേർന്ന് അഭ്യാസം നടത്തി.
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി ചെറുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ദക്ഷിണകൊറിയൻ സൈനികവൃത്തങ്ങൾ പറഞ്ഞു. രണ്ടര ആഴ്ച മുന്‍പും അമേരിക്കൻ പോർവിമാനങ്ങൾ കൊറിയൻ മേഖലയിൽ അഭ്യാസം നടത്തിയിരുന്നു. നാല് 35ബി സ്റ്റെൽത്ത് ഫൈറ്ററുകളും രണ്ട് ബി-വൺ ബി ബോംബറുകളുമാണ് പങ്കെടുത്തത്.
അമേരിക്കയുടെ ആണവ അന്തർവാഹിനിയായ യുഎസ്എസ് ടക്സൺ ഉടൻ ദക്ഷിണകൊറിയയിലെ ജിൻഹെ തുറമുഖം സന്ദർശിക്കും.
കൊറിയൻ മേഖലയിൽ വീണ്ടും അമേരിക്കൻ ബോംബറുകൾ
12:48 AM Oct 12, 2017 | Deepika.com