റിയാദ്: സൗദി രാജകുടുംബത്തിന്റെ ജിദ്ദയിലുള്ള കൊട്ടാരത്തിനു മുന്നിൽ യുവാവ് നടത്തിയ വെടിവയ്പിൽ രണ്ടു ഗാർഡുകൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. സൗദി സ്വദേശിയായ അക്രമി മൻസൂർ അൽ അമ്രി(28)യെ വെടിവച്ചുകൊന്നു.
രാജകുടുംബം വേനൽക്കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന പീസ് പാലസിന്റെ പടിഞ്ഞാറേ ഗേറ്റിലുള്ള ചെക്പോയിന്റിലാണ് ആക്രമണമുണ്ടായത്. അക്രമിയുടെ പക്കൽനിന്നു കലാഷ്നിക്കോവ് തോക്കുകളും പെട്രോൾ ബോംബുകളും കണ്ടെടുത്തു.
ഇയാൾക്കു ക്രിമിനൽ പശ്ചാത്തലമില്ല. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും കണ്ടെത്താനായിട്ടില്ലെന്നു സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മൻസൂർ അൽ തുർക്കി അറിയിച്ചു.അക്രമത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സൗദിയിലെ സൽമാൻ രാജാവ് റഷ്യ സന്ദർശിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കിരീടാവകാശിയും ഭരണനിയന്താവുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എവിടെയാണുള്ളതെന്നു പറഞ്ഞില്ല. അദ്ദേഹം ജിദ്ദയിൽത്തന്നെയുണ്ടെന്നാണു റിപ്പോർട്ടുകൾ.
സൗദി രാജകൊട്ടാരത്തിനു മുന്നിൽ വെടിവയ്പ്; രണ്ടു ഗാർഡുകൾ കൊല്ലപ്പെട്ടു
11:22 PM Oct 08, 2017 | Deepika.com