ബ്രസൽസ്: മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യൻ വനിത ആസിയ ബീബിയെ യൂറോപ്യൻ യൂണിയന്റെ സഖാറോവ് പുരസ്കാരത്തിനു നാമനിർദേശം ചെയ്തു. അഞ്ചു കുട്ടികളുടെ അമ്മയായ ആസിയയെ 2010ലാണ് വധശിക്ഷയ്ക്കു വിധിച്ചത്.
വധശിക്ഷയ്ക്കെതിരേ നല്കിയ അപ്പീലിൽ പാക് സുപ്രീംകോടതി തീരുമാനം എടുത്തിട്ടില്ല. പഞ്ചാബിലെ ഷെയ്ഖ്പുര ജില്ലയിലെ ഇറ്റാൻവാലി ഗ്രാമവാസിയായ ആസിയയും മറ്റു സ്ത്രീകളും തമ്മിലുള്ള തർക്കമാണ് കേസിനാധാരം. തങ്ങൾ വെള്ളം കുടിച്ച പാത്രത്തിൽനിന്ന് ആസിയയും കുടിച്ചത് സ്ത്രീകൾ ചോദ്യംചെയ്തു. ഇതിനെത്തുടർന്ന് ആസിയ തങ്ങളുടെ മതത്തെ അവഹേളിച്ചുവെന്നാണ് പരാതി. സുപ്രീംകോടതി അപ്പീൽ തള്ളിയാൽ മതനിന്ദാ കുറ്റത്തിന് നിയമപരമായി വധശിക്ഷയ്ക്കിരയാകുന്ന ആദ്യവ്യക്തിയാകും ആസിയ.
മനുഷ്യാവകശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് സഖാറോവ് പുരസ്കാരം നല്കുന്നത്. ആറു പേരെ നാമനിർദേശം ചെയ്തിട്ടുണ്ട്. 26നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.
ആസിയ ബീബിയെ സഖാറോവ് പുരസ്കാരത്തിന് നാമനിർദേശം ചെയ്തു
12:34 AM Oct 08, 2017 | Deepika.com