മുംബൈ: ഒന്നര പതിറ്റാണ്ട് പഴക്കമുള്ള ടാറ്റാ ഗ്രൂപ്പ് ടെലികോം സേവന മേഖലയിൽനിന്നു പിൻവാങ്ങുന്നു. ഇതാദ്യമാണു ഗ്രൂപ്പ് ഒരു വ്യവസായ മേഖലയിൽനിന്നു പിന്മാറുന്നത്. ഒറ്റയ്ക്കും കൂട്ടുചേർന്നും മൊബൈൽ ടെലിഫോണിയിൽ പലവട്ടം ശ്രമിച്ചിട്ടും ടാറ്റാ ഗ്രൂപ്പിനു പിടിച്ചുനിൽക്കാനായില്ല.
രാജ്യത്തെ 19 ടെലികോം സർക്കിളുകളിൽ പ്രവർത്തിക്കുന്ന ടാറ്റാ ടെലി സർവീസസ് തങ്ങളുടെ കൈവശമുള്ള സ്പെക്ട്രം വിൽക്കുകയോ തിരിച്ചു നല്കുകയോ ചെയ്യുന്നതിനെപ്പറ്റി കേന്ദ്ര ടെലികോം വകുപ്പുമായി ചർച്ച നടത്തി.
21 വർഷം മുൻപ് സിഡിഎംഎ സർവീസുമായി തുടങ്ങിയ ടാറ്റാ ടെലി 2008ലാണ് ജിഎസ്എം സർവീസിലേക്കു മാറിയത്. ജപ്പാനിലെ എൽടിടി ഡോകോമോ ആയിരുന്നു പങ്കാളി. 2014ൽ ഡോകോമോ പിന്മാറി. പിന്നീടു കന്പനി വിൽക്കാൻ എയർടെൽ, വോഡഫോൺ തുടങ്ങിയവയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്നാണു നഷ്ടം സഹിച്ച് ബിസിനസ് നിർത്തുന്നത്.
ഇപ്പോൾ 4.2 കോടി വരിക്കാരും 3.5 ശതമാനം വിപണി പങ്കുമുള്ള ടാറ്റാ ടെലിയുടെ കടബാധ്യത 30,000 കോടിക്കു മുകളിൽ. കഴിഞ്ഞ വർഷത്തെ നഷ്ടം 4,517 കോടി.
ടാറ്റാ ഗ്രൂപ്പിന്റെ പുതിയ ചെയർമാൻ എൽ. ചന്ദ്രശേഖരന്റെ ആദ്യത്തെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ് മൊബൈലിൽനിന്നുള്ള പിന്മാറ്റം.
മൊബൈൽ ടെലിഫോണിയിൽനിന്നു ടാറ്റാ പിന്മാറുന്നു
11:41 PM Oct 07, 2017 | Deepika.com