ന്യൂയോർക്ക്: തീവ്രവാദവും ആഭ്യന്തര സംഘർഷവും നേരിടുന്ന രാജ്യങ്ങളിലെ കുട്ടികൾ കടുത്ത അവകാശലംഘനത്തിന് ഇരയാകുന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇരുപതു രാജ്യങ്ങളിലായി ഇത്തരം 15,500 കേസുകൾ കണ്ടെത്തിയതായി യുഎൻ ജനറൽ സെക്രട്ടറിയുടെ ‘കുട്ടികളും സായുധ സംഘർഷവും’ എന്ന റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകം, അംഗഭംഗം വരുത്തൽ, ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസം നിഷേധിക്കൽ, തട്ടിക്കൊണ്ടുപോകൽ, റിക്രൂട്ട് ചെയ്യൽ തുടങ്ങിയവയ്ക്കാണ് കുട്ടികൾ ഇരയാക്കപ്പെടുന്നത്. 4,000 കേസുകളിൽ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അവശേഷിക്കുന്ന 11,500 കേസുകളിൽ സർക്കാരിതര സായുധ സേനകളും കുറ്റക്കാരാണ്.
അഫ്ഗാനിസ്ഥാൻ, കോംഗോ, സൊമാലിയ, ദക്ഷിണസുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒന്നാം സ്ഥാനം അഫ്ഗാനിസ്ഥാനാണ്. പോയ വർഷം ഇവിടെ 3,512 കുട്ടികൾ കൊലചെയ്യപ്പെടുകയോ അംഗഭംഗത്തിന് ഇരയാക്കപ്പെടുകയോ ഉണ്ടായി. യെമനിൽ 1,340 ഉം സിറിയയിൽ 1,299 ഉം ആണ് ഈ സംഖ്യ. സൊമാലിയയിൽ 1,915ഉം സിറിയയിൽ 851ഉം കുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു.
റിപ്പോർട്ടിൽ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗെട്ടെരസ് ഞെട്ടൽ പ്രകടിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങൾ മാനിക്കാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികൾക്കെതിരായ അവകാശലംഘനങ്ങൾ വർധിക്കുന്നു
12:19 AM Oct 07, 2017 | Deepika.com