ന്യൂഡൽഹി: ടാറ്റാ മോട്ടോഴ്സ് നല്കിയ ടെൻഡർ തുകയുമായി സാമ്യപ്പെടുത്തി കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷൻസി സർവീസസിന് (ഇഇഎസ്എൽ) ഇലക്ട്രിക് കാർ നല്കുന്പോൾ കമ്പനിക്ക് നഷ്ടം മാത്രമേ ലഭിക്കൂ എന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക. 10,000 ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനായി ഇഇഎസ്എൽ ക്ഷണിച്ച ടെൻഡറിൽ കാറൊന്ന് 11.2 ലക്ഷം രൂപയ്ക്ക് നല്‍കാമെന്നായിരുന്നു ടാറ്റാ മോട്ടോഴ്സിന്റെ പ്രഖ്യാപനം. ഈ തുകയ്ക്ക് ഇലക്ട്രിക് കാറുകൾ നല്കാൻ തയാറാണെങ്കിൽ ടെൻഡറിന്റെ 40 ശതമാനം തരാമെന്നാണ് മഹീന്ദ്രയ്ക്ക് ഇഇഎസ്എൽ കൊടുത്ത ഉറപ്പ്. ഇതേക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കരാർ പ്രാരംഭഘട്ടത്തിലാണ്. ഇതിന്റെ ആദ്യപടിയെന്നോണം 500 കാറുകൾ നല്‍കണമെന്നാണ് ഇഇഎസ്എലിന്റെ നിലപാട്. 250 എണ്ണം നവംബറോടെ നല്‍കാമെന്നാണ് ടാറ്റയുടെ വാഗ്ദാനം. 150 കാറുകൾ നല്കാൻ മഹീന്ദ്രയും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ചാണ് നഷ്ടക്കച്ചവടമെന്ന് ഗോയങ്ക സൂചിപ്പിച്ചത്.
അടുത്തിടെ പുറത്തിറക്കിയ ടിഗോർ മോഡലിന്റെ ഇലക്ട്രിക് പതിപ്പാണ് ടാറ്റ ഇഇഎസ്എലിനു നല്‍കുക. എന്നാൽ, ഈ മോഡലിനേക്കാളും കൂടുതൽ കരുത്തുറ്റതും വലുപ്പമേറിയതുമായ വാഹനമാണ് മഹീന്ദ്രയുടേതെന്ന് അദ്ദേഹം പറഞ്ഞു. റെനോയുടെ ലോഗനിൽ രൂപമാറ്റം വരുത്തി പുറത്തിറക്കിയ ഇ-വെരിറ്റോയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് മോഡൽ. രാജ്യത്ത് ഇപ്പോൾ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്ന ഒരേയൊരു കമ്പനി മഹീന്ദ്രയാണ്.
സർക്കാരിന് ഇലക്ട്രിക് കാർ നല്കിയാൽ നഷ്ടം മാത്രം: പവൻ ഗോയങ്ക
11:59 PM Oct 06, 2017 | Deepika.com