മാഡ്രിഡ്: കാറ്റലോണിയ പ്രവി ശ്യയും സ്പെയിനും തമ്മിലുള്ള സംഘർഷത്തിൽ നേരിയ അയവ്. ഹിതപരിശോധനാവേളയിൽ കാറ്റലോണിയയിൽ സ്പാനിഷ് പോലീസ് നടത്തിയ അതിക്രമത്തിനു സ്പാനിഷ് സർക്കാർ പ്രതിനിധി മാപ്പു പറഞ്ഞു.
തിങ്കളാഴ്ച കാറ്റലോണിയൻ പാർലമെന്റിൽ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം കറ്റാലൻ നേതാക്കൾ തത്കാലത്തേക്കു മാറ്റിവച്ചു. പകരം ചൊവ്വാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നു കറ്റാലൻ നേതാവ് കാർലസ് പറഞ്ഞു.
തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം നടത്തുന്നത് സ്പാനിഷ് ഭരണഘടനാ കോടതി വിലക്കിയിരുന്നു.ഹിതപരിശോധനാ വേളയിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിലും റബർബുള്ളറ്റ് ഉപയോഗിച്ചു നടത്തിയ വെടിവയ്പിലും 900 പേർക്കു പരിക്കേറ്റെന്നു കറ്റാലൻ നേതാക്കൾ പറഞ്ഞു.
സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നും സാധ്യമല്ലെന്ന് കാറ്റലോണിയയിലെ സ്പാനിഷ് പ്രതിനിധി എന്റിക് മില്ലോ ടിവി അഭിമുഖത്തിൽ പറഞ്ഞു.
ഇതിനിടെ ഹിതപരിശോധന നിരോധിച്ചുകൊണ്ടുള്ള കോടതിവിധി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനു കാറ്റലോണിയൻ പോലീസ് മേധാവിക്കു കോടതി സമൻസ് അയച്ചു. ഇതനുസരിച്ച് പോലീസ് ചീഫ് ജോസഫ് ട്രാപെരോ മാഡ്രിഡിലെ കോടതിയിൽ ഹാജരായി.
സന്പന്ന പ്രവിശ്യയായ കാറ്റലോണിയ സ്പെയിനിൽനിന്നു വിട്ടുപോകണമെന്നാണ് ഞായറാഴ്ചത്തെ ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ 90 ശതമാനവും അഭിപ്രായപ്പെട്ടത്. നിയമവാഴ്ചയെ വെല്ലുവിളിച്ചു നടത്തിയ ഹിതപരിശോധന അംഗീകരിക്കില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി രഹോയ് വ്യക്തമാക്കി. സ്വാതന്ത്ര്യനീക്കത്തിൽനിന്നു പിന്നോട്ടില്ലെന്നു കറ്റാലൻ നേതാവ് കാർലസും പറഞ്ഞു.
യൂറോപ്യൻ യൂണിയനും ജർമനിയും മറ്റും ഹിതപരിശോധന അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചയിലൂടെ കറ്റാലൻ പ്രതിസന്ധിക്കു പരിഹാരം കാണാനാണ് ആഗ്രഹമെന്നു രഹോയ് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചില്ലെങ്കിൽ കറ്റാലൻ പ്രാദേശിക പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താൻ അദ്ദേഹം തയാറായേക്കുമെന്നു സൂചനയുണ്ട്.
സ്പെയിൻ മാപ്പു പറഞ്ഞു
11:59 PM Oct 06, 2017 | Deepika.com