ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരേ പാളയത്തിൽ പടയൊരുക്കം. കൺസർവേറ്റീവ് പാർട്ടി(ടോറികൾ)യുടെ മുൻ ചെയർമാൻ ഗ്രാന്റ് ഷാപ്സാണ് തെരേസയെ പ്രധാനമന്ത്രിക്കസേരയിൽനിന്നിറക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
കാബിനറ്റ് മന്ത്രിമാരടക്കം 30 എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നു ഗ്രാന്റ് അവകാശപ്പെടുന്നു. 48 എംപിമാരുടെ പിന്തുണ തെളിയിക്കാനായാൽ പാർട്ടിക്കുള്ളിൽ നേതൃത്വ മത്സരം നടത്തണമെന്ന ആവശ്യം ഗ്രാന്റിന് ഉന്നയിക്കാനാകും. ഇതിനുള്ള ശ്രമത്തിലാണ് അദ്ദേഹം. അടുത്ത ബുധനാഴ്ച ചേരുന്ന പാർട്ടിയുടെ സുപ്രധാന കമ്മിറ്റി യോഗം മേയുടെ ഭാവിയിൽ നിർണായകമാകും.
കഴിഞ്ഞ വർഷത്തെ ബ്രെക്സിറ്റ് അനുകൂല വിധിയെത്തു ടർന്നു കാമറോൺ പ്രധാനമന്ത്രിപദവി ഒഴിഞ്ഞപ്പോഴാണ് മേയ്ക്കു(61) നറുക്കു വീണത്.
അനുകൂല രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായി മേ, കാലാവധി തീരുംമുന്പേ സർക്കാർ പിരിച്ചുവിട്ട് ജൂണിൽ തെരഞ്ഞെടുപ്പു നടത്തി. ടോറികൾക്കു പാർലമെന്റിലുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പു ഫലം.
ഇതോടെ മേയ്ക്കെതിരേ ശബ്ദമുയർന്നുതുടങ്ങി. മേയ്ക്കെതിരേ പാർട്ടിക്കുള്ളിലുള്ള മുറുമുറുപ്പുകൾ ആരും പരസ്യമാക്കുന്നില്ലെന്ന് ഗ്രാന്റ് പറയുന്നു.
ഗ്രാന്റ് വിമതനീക്കം ശക്തമാക്കിയതിനെത്തുടർന്ന് മേയുടെ അനുയായികൾ അവരെ പ്രതിരോധിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്.
തെരേസ മേയ്ക്ക് എതിരേ പാളയത്തിൽ പടയൊരുക്കം
11:59 PM Oct 06, 2017 | Deepika.com